ഭൂമിയുടെ അടയാളങ്ങള്; മലബാർ കുരുമുളക് മുതൽ പാലക്കാടൻ മട്ട അരി
Mail This Article
മണ്ണ്, കാലാവസ്ഥ, വെള്ളം, പരമ്പരാഗത കൃഷിരീതികൾ, പാരമ്പര്യ ഇനങ്ങൾ, നാട്ടറിവുകൾ എന്നിവയുടെ മനോഹരമായ ഒത്തുചേരലാണ് ഭൗമസൂചകമെന്ന സവിശേഷത. മിക്കവാറും ഒരു ദേശത്തിന്റെ പേരിലായിരിക്കും ഭൗമസൂചകങ്ങൾ അറിയപ്പെടുന്നത്. ഇത് ഒരു ബ്രാൻഡ് ആയി അറിയപ്പെടുന്നു. അങ്ങനെ അവയുടെ വിപണിമൂല്യം ഉയരുന്നു.
ഇന്ത്യയിൽ ഇതുവരെ 94 കാർഷിക ഉൽപന്നങ്ങൾ ഭൗമസൂചകങ്ങളായി റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള 11 കാർഷിക ഉൽപന്നങ്ങൾ ഈ ശ്രേണിയിലുണ്ട്. കാർഷിക സർവകലാശാലയിലെ ഐപിആർ സെൽ കാർഷിക ഭൗമസൂചക ഉൽപന്നങ്ങളെ റജിസ്റ്റർ ചെയ്യുവാനായി സഹായവും നൽകുന്നു. തനതു വിളകൾ കൃഷിചെയ്യുന്ന പ്രദേശത്തെ കർഷകരുടെ പൊതുസ്വത്താണ് കാർഷിക ഭൗമസൂചകങ്ങൾ.
∙മലബാർ കുരുമുളക്
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സുഗന്ധവിളയായ കുരുമുളകിന്റെ ഏറ്റവും കേമപ്പെട്ട ബ്രാൻഡ് ആണ് മലബാർ കുരുമുളക്. വാസ്‌കോഡഗാമയെ കൊതിപ്പിച്ചത് ഈ കുരുമുളക് ഇനമാണ്. മലബാർ കുരുമുളകിനു മണവും രുചിയും വീര്യവും ഏറും.
∙ആലപ്പുഴ ഗ്രീൻ ഏലം
പഴയ തിരുവിതാംകൂർ പ്രദേശത്തു വിളഞ്ഞിരുന്നതും ആലപ്പുഴ തുറമുഖം വഴി വ്യാപാരം നടന്നിരുന്നതുമായ ഏലമാണ് ആലപ്പുഴ ഗ്രീൻ ഏലം. രാജ്യാന്തര വ്യാപാരരംഗത്ത് ഏറ്റവും പ്രിയപ്പെട്ട ഗ്രേഡ്. കായകളുടെ വലുപ്പം കൊണ്ടും നറുമണം കൊണ്ടും വശ്യമായ പച്ചനിറം കൊണ്ടും അനുഗൃഹീതം. സുഗന്ധം നൽകുന്ന രാസഘടകങ്ങൾ ഇതിൽ കൂടുതലുണ്ട്.
∙മധ്യതിരുവിതാംകൂർ ശർക്കര
പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ എന്നീ പുഴകളുടെ തീരത്തു വിളയുന്ന കരിമ്പിൽ നിന്നാണ് മധ്യതിരുവിതാംകൂർ ശർക്കര ഉണ്ടാക്കുന്നത്. രാസവസ്തുക്കൾ ചേർക്കാതെ ജൈവരീതിയിലാണു നിർമാണം. കരിമ്പിന്റെ നീരിലെ അഴുക്കു മാറിക്കിട്ടാനായി നീറ്റുകക്കയും വെണ്ടയുടെ നീരും ചേർക്കും. ഉണ്ടശർക്കര, തരിശർക്കര, പാനി എന്നീ രൂപങ്ങളിൽ ലഭിക്കും. ഉപ്പുരസമില്ലാത്ത മാധുര്യവും മനം മയക്കുന്ന മണവും സ്വർണ ശോഭകലർന്ന തവിട്ടുനിറവും ക്രിസ്റ്റൽ രൂപത്തിലുള്ള പഞ്ചസാരയും ഉയർന്നതോതിലുള്ള കാത്സ്യവും സവിശേഷതകൾ.
∙ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം
തൃശൂരിന്റെ സ്വന്തം നേന്ത്രവാഴയിനമാണ് ചെങ്ങാലിക്കോടൻ. ഉത്രാടനാളിൽ ഗുരുവായൂർ അമ്പലത്തിൽ കാഴ്‌ചക്കുലയായി സമർപ്പിക്കാൻ ലക്ഷണമൊത്തത് ചെങ്ങാലിക്കോടനാണ്. തൃശൂർ ജില്ലയിലെ എരുമപ്പെട്ടിക്കടുത്തുള്ള കരിയന്നൂരാണു ജന്മദേശം. നീണ്ടുരുണ്ട ആകൃതി, ആനക്കൊമ്പിനോടു സാദൃശ്യമുള്ള വളവ്, മൃദുവും നല്ല മധുരമുള്ളതുമായ കാമ്പ്, കനം കുറഞ്ഞ തൊലി, തൊലിയിലെ ചുവന്ന നിറം (കര) എന്നിവ സവിശേഷതകൾ. ഓണവിപണിയെ കണക്കാക്കിയാണ് കൃഷി.
∙പൊക്കാളി അരി
എറണാകുളം, ആലപ്പുഴ ജില്ലകളിൽ മുഖ്യമായും തൃശൂർ ജില്ലയുടെ കുറച്ചുഭാഗങ്ങളിലും തീരദേശത്ത് ഉപ്പുവെള്ളം കയറുന്ന പാടങ്ങളിൽ ജൈവരീതിയിൽ വിളയുന്നതാണ് പൊക്കാളി നെല്ല്.കാലവർഷാരംഭത്തോടെ കൃഷി തുടങ്ങുന്ന പാടങ്ങൾ കൊയ്യാൻ പാകമാകുമ്പോൾ കതിരുകൾ മാത്രം മുറിച്ചെടുക്കും. വാക്കോൽ പാടങ്ങളിൽ ഉപേക്ഷിക്കും. ഈ പാടങ്ങളിൽ പിന്നീട് ചെമ്മീൻ കൃഷി നടത്തും. ചൂട്ടുപൊക്കാളി, ചെട്ടിവിരിപ്പ്, ഓർപാണ്ടി, ചെറുവിരിപ്പ്, കുറുവ, ആനക്കോടൻ, എരവപ്പാണ്ടി എന്നിവയാണ് പരമ്പരാഗത വിത്തുകൾ. സവിശേഷമായ രുചിയും പാചകഗുണങ്ങളും ഔഷധഗുണങ്ങളും പൊക്കാളി നെല്ലിനു സ്വന്തം. ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ് ലോകപ്രശസ്തം.
∙വാഴക്കുളം കൈതച്ചക്ക
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളം ഇന്ന് പൈനാപ്പിൾ സിറ്റി ആയത് ഇവിടെ വിളയുന്ന കൈതച്ചക്കയുടെ ഗുണം. ഇവിടെ വിളയുന്ന കൈതച്ചക്കയ്ക്ക് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ആരാധകരേറെ. മൗറീഷ്യസ് ഇനത്തിൽപ്പെടുന്ന കൈതച്ചക്കയാണിത്. ആകർഷകമായ മണവും സ്വർണ നിറവും രുചിയും മാധുര്യവും സവിശേഷതകൾ. ധാരാളം പഞ്ചസാരയും കരോട്ടിനും വൈറ്റമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു.
∙കൈപ്പാട് അരി
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉപ്പുവെള്ളം കയറുന്ന തീരദേശ നെൽപാടങ്ങളിൽ ജൈവരീതിയിൽ വിളയുന്ന അരിയാണ് കൈപ്പാട് അരി. കായൽപാടം എന്ന പദം ലോപിച്ചാണ് കൈപ്പാട് എന്ന പേര് വന്നതത്രെ. കുതിര്, ഓർക്കയമ, ഓർപാണ്ടി, കണ്ടോർകുട്ടി, മുണ്ടോൻ, ഒടിയൻ, ഏഴോം–1, ഏഴോം–2 എന്നിങ്ങനെയുള്ള കൈപ്പാടുവിത്തുകളുടെ ചോറിന് സ്വാദേറും. ഇരുമ്പ്, കാത്സ്യം, നാകം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ധാരാളമുണ്ട്.
∙നവര അരി
നാഡികളുടെയും പേശികളുടെയും ശക്തിയും പുഷ്‌ടിയും വർധിപ്പിക്കാൻ നവരയരിക്ക് പ്രത്യേകമായ കഴിവുണ്ട് എന്ന് ആയുർവേദം. കർക്കടകമാസത്തിൽ മലയാളികൾ ഔഷധാഹാരമായി കഴിക്കുന്ന കർക്കടകക്കഞ്ഞിയിൽ നവരയരിയാണ് ചേർക്കുന്നത്. അർബുദരോഗത്തെ പ്രതിരോധിക്കുന്ന പ്രോട്ടീനുകളുണ്ടാക്കുന്ന ജീനുകളോട് സാമ്യമുള്ള ജീനുകൾ നവരയിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ മിക്ക സ്ഥലങ്ങളിലും നവര കൃഷി ചെയ്യുന്നു. മഞ്ഞനിറത്തിലും കറുപ്പുനിറത്തിലും ഉള്ള ഉമിയോടുകൂടിയ നവര ഉണ്ട്.
∙വയനാടൻ ജീരകശാലയും വയനാടൻ ഗന്ധകശാലയും
വയനാടൻ പാടങ്ങളിലെ തണുത്ത കാലാവസ്ഥയിൽ വിളയുന്ന പരമ്പരാഗത സുഗന്ധനെല്ലിനങ്ങളാണ് വയനാടൻ ജീരകശാലയും ഗന്ധകശാലയും. വെളുത്ത നിറത്തിലുള്ള അരി. ജീരകശാലയുടെയും ഗന്ധകശാലയുടെയും അരി ചെറുതാണ്. ജീരകശാലയുടെ അരി ഗന്ധകശാലയുടേതിനേക്കാൾ അൽപം നീണ്ടത്. ജീരകമണി പോലെ. ഈ ഇനങ്ങൾ കൃഷിയിറക്കിയിട്ടുള്ള വയൽവരമ്പിലൂടെ നടക്കുമ്പോൾതന്നെ വശ്യമായ സുഗന്ധം അനുഭവപ്പെടും.
∙പാലക്കാടൻ മട്ട അരി
പാലക്കാട്ടെ വയലേലകളിൽ വിളയുന്ന മട്ട ഇനങ്ങളുടെ അരിയാണ് പാലക്കാടൻ മട്ട. തവളക്കണ്ണൻ, ചെങ്കഴമ, ആര്യൻ, തെക്കൻ, ചീര, ഇലപ്പപ്പൂചമ്പാൻ, ചിറ്റേനി, ഇരവപ്പാണ്ടി, ചെറിയ ആര്യൻ, വലിയ ചമ്പാൻ, ചുവന്ന മോടൻ, കുഞ്ഞുകുഞ്ഞ്, ജ്യോതി എന്നിവയാണ് ഇനങ്ങൾ. പാലക്കാടൻ വയലുകളുടെ സവിശേഷതകളും പരമ്പരാഗത കൃഷിമുറകളും നാടനിനങ്ങളുടെ ജനിതകഗുണങ്ങളും പാലക്കാടിന്റെ തനതുകാലാവസ്ഥയും പാലക്കാടൻ മട്ട അരിയെ സവിശേഷമാക്കുന്നു.
തയാറാക്കിയത്: ഡോ. സി.ആർ.എൽസി,
പ്രഫസർ കോർഡിനേറ്റർ, ഐപിആർ സെൽ,
കെഎയു. ഫോൺ: 9447878968