പ്രളയം പിന്നിട്ടതും ഇരട്ടിവിളവ്
Mail This Article
കുമരകം ∙ പ്രളയത്തിൽ എക്കൽ അടിഞ്ഞപ്പോൾ കുട്ടനാട്ടിൽ ഇരട്ടിവിളവ്. ശരാശരി ഒരേക്കറിൽ നിന്നു 30 ക്വിന്റൽ നെല്ലിനു മുകളിൽ ഇത്തവണ കൊയ്തു. കഴിഞ്ഞ വർഷങ്ങളിൽ 20 ക്വിന്റലാണു കിട്ടിയിരുന്നത്. വെള്ളപ്പൊക്കത്തെത്തുടർന്നു പാടശേഖരങ്ങളിൽ എക്കൽ അടിഞ്ഞു മണ്ണിനു വളക്കൂറുണ്ടായതും കീടബാധ കുറഞ്ഞതുമാണു വിളവു വർധനയ്ക്കു കാരണം. വളക്കൂറിൽ നിന്ന നെൽച്ചെടികൾക്ക് ആരോഗ്യം കൂടിയതാണു രോഗബാധ കുറയാനിടയായത്. കൃഷി സീസണായ ഒക്ടോബർ–നവംബർ മാസങ്ങളിൽ വിത പൂർത്തിയാക്കാനായതും വിളവു കൂടാൻ ഇടയായിട്ടുണ്ടെന്നാണു കണ്ടെത്തൽ.
നെൽച്ചെടികൾക്കു രാസവളത്തെക്കാൾ മണ്ണിലുള്ള സ്വാഭാവിക വളമാണു പ്രിയം. വെള്ളപ്പൊക്കത്തെത്തുടർന്നു രണ്ടാഴ്ചയിലേറെ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിന്നു. ഒഴുകിയെത്തിയ എക്കൽ പാടത്തു നിക്ഷേപിക്കപ്പെട്ടതു നെൽച്ചെടികൾക്കു പ്രയോജനമായി. കുട്ടനാടൻ മേഖലയിൽ 3 സെന്റി മീറ്റർ മുതൽ 20 സെന്റീ മീറ്റർ വരെ എക്കൽ അടിഞ്ഞതായി കാർഷിക ഗവേഷണ കേന്ദ്രം അസോഷ്യറ്റ് ഡയറക്ടർ ഡോ. റീന മാത്യു പറഞ്ഞു.
3–7 സെന്റീ മീറ്റർ വരെ എക്കൽ അടിഞ്ഞ പാടങ്ങളിലെ നെൽക്കൃഷിക്കാണു മികച്ച വിളവ് ലഭിച്ചത്. ഉമ വിത്തു വിതയ്ക്കുന്നവർക്കു സാധാരണ നിലയിൽ തന്നെ ഏക്കറിന് 25 ക്വിന്റൽ വിളവ് ലഭിക്കാറുണ്ട്. എക്കൽ അടിഞ്ഞ കേളക്കേരി–മാടപ്പള്ളിക്കാട് പാടശേഖരത്തു നിന്നു 30–35 ക്വിന്റൽ നെല്ല് ലഭിച്ചതായി കർഷകനായ ബാഹുലേയൻ പറഞ്ഞു