നെൽക്കതിരിനു രക്ഷ ‘പൂപ്പൊലീസ് ’
Mail This Article
കാഞ്ഞിരമറ്റം ∙ കതിരണിയുന്ന വിരിപ്പച്ചാൽ പാടശേഖരത്തിനു ബന്ദിയും സൂര്യകാന്തിയും കവചമൊരുക്കുന്നു. രാസകീടനാശിനികൾ ഉപയോഗിക്കാതെ കീടങ്ങളുടെ ആക്രമണത്തിൽ നിന്നു കൃഷിയെ രക്ഷിക്കാൻ പാടത്തിന്റെ വശങ്ങളിൽ ഉദയംപേരൂർ എസ്എൻഡിപി സ്കൂളിലെ വിദ്യാർഥികൾ നട്ടുവളർത്തിയ ബന്ദിയും സൂര്യകാന്തിയുമാണു പൂവണിഞ്ഞത്. പാടങ്ങളിൽ പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണു തോട്ടറപ്പുഞ്ചയിലെ വിരിപ്പച്ചാൽ പാടത്തിനോടു ചേർന്നു ബന്ദി, സൂര്യകാന്തി, ചോളം എന്നിവ നട്ടുപിടിപ്പിച്ചത്.
ഇവ പൂവിട്ടു നിൽക്കുമ്പോൾ കീടങ്ങൾ പൂക്കളിലേക്ക് ആകർഷിക്കപ്പെടും. ഇതിലൂടെ കൃഷിയെ കീടങ്ങളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ കഴിയുമെന്നു കർഷകർ പറയുന്നു. പാടം കതിരണിഞ്ഞ സമയത്തു ചെടികൾ പൂവിട്ടതിനാൽ ഇക്കുറി കീടങ്ങളുടെ ശല്യം കൃഷിയെ ബാധിച്ചില്ല. ജൈവ സമ്പത്തു വർധിപ്പിക്കാനും ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനും കൃഷിയിടം മനോഹരമാക്കാനും വിദ്യാർഥികളുടെ പദ്ധതിക്കായി. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്തു പൂച്ചെടി നട്ടുപിടിപ്പിച്ചു കീടനിയന്ത്രണം നടത്താനുള്ള തയാറെടുപ്പിലാണു കർഷകർ.