ADVERTISEMENT

ഭൗമതാപീകരണവും അതുമൂലമുള്ള കാലാവസ്ഥാവ്യതിയാനവും ദുരന്തങ്ങളായി നമ്മെ വേട്ടയാടുകയാണോ? കനത്ത മഴ, വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, കടുത്ത വരൾച്ച എന്നീ പ്രകൃതിക്ഷോഭങ്ങൾ ഒരേ വർഷം തന്നെ നേരിടേണ്ട അവസ്ഥ. ഇതുമൂലം കർഷകർക്ക് വരുമാനവും ജീവനോപാധിയും നഷ്ടപ്പെടുമ്പോൾ കുടിവെള്ളക്ഷാമവും ജീവനും സ്വ ത്തിനും ഭീഷണിയും സാംക്രമിക രോഗങ്ങളുമൊക്കെയായി എല്ലാവർക്കും നിത്യജീവിതത്തിൽ കാലാവസ്ഥാമാറ്റം വെല്ലുവിളി ഉയർത്തുന്നു.

 

കഴിഞ്ഞ നൂറു വർഷ കാലയളവിൽ ആഗോള ശരാശരി താപനിലയിൽ 0.74 ഡി ഗ്രി സെൽഷ്യസിന്റെ വർധനയുണ്ടായെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ അളവനുസരിച്ച് ഈ വർധന 6.4 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നു പ്രവചനങ്ങളുണ്ട്.

 

ഹരിതഗൃഹ വാതകങ്ങളിൽ കാർബൺ ഡൈ ഓക്െസെഡാണ് മുഖ്യം. 1960 കളിൽ വെറും 320പിപിഎം (PPM) ആയിരുന്നു അന്തരീക്ഷത്തില്‍ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്. ഇന്നത് 412 പിപിഎം (PPM) ആയിരിക്കുന്നു. മറ്റൊരു ഹരിത ഗൃഹവാതകമായ മീഥേനിന്റെ അളവ് 1800 പിപിഎം (ppm) എത്തി നിൽക്കുന്നു. നീരാവി, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബൺ എന്നിവയാണ് കുഴപ്പക്കാരായ മറ്റു ഹരിതഗൃഹവാതകങ്ങൾ. ഇവ ഭൂമിയിൽനിന്നു വികിരണം ചെയ്യുന്ന, തരംഗ ദൈർഘ്യം കൂടിയ രശ്മികളെ ആഗിരണം ചെയ്ത് അന്തരീക്ഷ താപനില ഉയർത്തുന്നു. ഇതാണ് ഹരിതഗൃഹ പ്രഭാവംകൊണ്ടുണ്ടാകുന്ന ആഗോളതാപനം.

 

ഹരിതഗൃഹ വാതകങ്ങളിൽ ക്ലോറോ ഫ്ളൂറോ കാർബൺ ആണ് ഏറ്റവും വലിയ വില്ലൻ. വ്യാവസായികാവശ്യങ്ങൾക്കും ശീതീകരണികളിലും മറ്റും ഉപയോഗിക്കുന്ന, തീപിടിക്കാത്ത, പ്രതിപ്രവർത്തനമില്ലാത്ത ഈ വാതകം 100 വർഷംവരെ അന്തരീക്ഷത്തിൽ നിലനിൽക്കും. ഇവയുടെ പ്രവർത്തനം മൂലം അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളലുകൾ ഉണ്ടായതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സൂര്യനിൽ നിന്നു ഭൂമിയിൽ പതിക്കുന്ന അത്യന്തം അപകടകരമായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്നതിൽ അന്തരീക്ഷത്തിലെ ഓസോൺ പാളി മുഖ്യ പങ്കുവഹിക്കുന്നു. ഇതിലെ വിള്ളലുകളിലൂടെ അൾട്രാവയലറ്റ് രശ്മികൾ ഭൗമോപരിതലത്തില്‍ പതിക്കാൻ ഇടവരുമ്പോൾ മനുഷ്യർക്ക് തൊലിപ്പുറത്ത് അർബുദം, തിമിരം, പ്രതി രോധശേഷിക്കുറവ് എന്നിവ ഉണ്ടാകാം. 

 

താളംതെറ്റി മഴ

 

ഹരിതഗൃഹവാതകങ്ങളുണ്ടാകാന്‍ പ്രധാന കാരണം പ്രകൃതിയിൽ മനുഷ്യന്റെ അമിത ഇടപെടലാണ്. കാർബൺ ഡൈ ഓക്സൈഡ് പ്രധാനമായും ഇന്ധനം കത്തുന്നതിലൂടെയാണ് ഉണ്ടാകുന്നതെങ്കിൽ മീഥേനിന്റെയും നൈട്രസ് ഓക്സൈഡിന്റെയും പ്രധാന ഉറവിടം കൃഷിയാണ്. ഹരിതഗൃഹ വാതകങ്ങളുടെ ഉയർന്ന അളവിലുള്ള പുറംതള്ളലും അതുവഴിയുണ്ടാകുന്ന ആഗോള താപനവും അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾക്കു വഴിവയ്ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. ഓഖി ദുരന്തവും കേരളം കണ്ട സമാനതകളില്ലാത്ത മഹാപ്രളയവും മറ്റും ഇതിനോടു കൂട്ടിവായിക്കാം. കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും പ്രകടമാകുന്നതിന്റെ സൂചനയാണ് ഇവയെല്ലാം. ദീർഘകാല കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ കാലവർഷത്തിലും വാർഷിക മഴയുടെ അളവിലും കുറവു വന്നതായി കാണാം. തുലാവർഷ മഴയിൽ നേരിയ വർധന കാണുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്കു വക നൽകുന്നതല്ല, എന്നാൽ വാർഷിക മഴദിനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് കാണുന്നുണ്ട്. ഇത് ഒട്ടും ആശാസ്യമല്ല. കാരണം കനത്ത മഴ ചുരുങ്ങിയ ദിവസങ്ങളിൽ പെയ്ത് പ്രകൃതിദുരന്തമുണ്ടാകാനുള്ള സാധ്യതകളിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. 

 

കേരളത്തിലെ അന്തരീക്ഷ താപനിലയിലും മാറ്റങ്ങളുണ്ട്. കൂടിയ താപനിലയിൽ 0.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനിലയിൽ 0.2 ഡിഗ്രി സെൽഷ്യസും വർധന കാണുന്നു. ശീതകാലത്തെ രാത്രി താപനിലയിൽ കുറവു വരുന്നതായും കാണുന്നു. രോഗ, കീടങ്ങളുടെയും കളകളുടെയും വളർച്ചാരീതിയിൽ കാര്യമായ മാറ്റങ്ങളാണ് കാണുന്നത്. കമ്യൂണിസ്റ്റ് പച്ചയുടെ തിരോധാനവും ധൃതരാഷ്ട്രപ്പച്ചയുടെ വലിയ തോതിലുള്ള കടന്നുകയറ്റവും ഇതുമായി ബന്ധപ്പെട്ട പ്രതിഭാസമായി വേണം കരുതാൻ. കണിക്കൊന്നയുടെ സമയം തെറ്റിയുള്ള പൂവിടലും മാവിൽ ഈ വർഷം കാണുന്ന വർധിച്ച പൂവിടലും ശ്രദ്ധേയ മാറ്റങ്ങളാണ്.

 

കാലം തെറ്റിപ്പെയ്യുന്ന മഴയും മഴയുടെ അളവിലും വിതരണത്തിലുമുള്ള മാറ്റങ്ങളും 6–7 വർഷങ്ങളായി വളരെ പ്രകടമാണ്. 2010, 2011, 2013 വർഷങ്ങൾ ശരാശരി മഴയോ അതിൽ കൂടുതലോ ലഭിച്ചു കടന്നു പോയെങ്കിലും 2012ൽ മഴയുടെ സ്വഭാവം തികച്ചും വിഭിന്നമായിരുന്നു. വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കാലവർഷത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. മേൽപറഞ്ഞ അഞ്ചു ജില്ലകളിലും ഒന്നാം വിള അമ്പേ പരാജയപ്പെട്ടു. നാളികേരത്തിന്റെ ഉല്‍പാദനത്തിലുണ്ടായ കുറവും കുടിവെള്ളക്ഷാമവും ഈ ജില്ലകളെ രൂക്ഷമായി ബാധിച്ചു. 2014 വ്യത്യസ്തമായിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചപ്പോൾ ഇടുക്കി, ആലപ്പുഴ, തൃശൂർ, കാസർകോട് ജില്ലകളിൽ മഴ കുറഞ്ഞു. 2015–ൽ കേരളത്തിൽ കാലവർഷക്കാലത്ത് 26 ശതമാനം മഴക്കുറവാണുണ്ടായത്. ഏതാണ്ട് എല്ലാ ജില്ലകളിലും മഴയുടെ അളവിൽ കാര്യമായ കുറവുണ്ടായി. 2016–ൽ കാലവർഷത്തിന്റെ അളവിൽ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2017–ൽ മഴയുടെ കുറവ് 9 ശതമാനം മാത്രമേ ഉണ്ടായിരുന്നെങ്കിലും 2012 മുതൽ പരിശോധിച്ചാൽ 2013 ഒഴികെ എല്ലാ വർഷവും കാലവർഷം പരാജയപ്പെട്ടു. 2018–ന്റെ പ്രത്യേക സ്വഭാവവും മഹാപ്രളയവും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. കാലവർഷക്കാലത്ത് സാധാരണ ലഭിക്കേണ്ടിയിരുന്നതിന്റെ 26 ശതമാനം മഴ കൂടുതൽ ലഭിച്ചു. പെരുമഴ കേരളത്തിൽ സമാനതകളില്ലാത്ത നാശം വിതച്ചു. അതിന്റെ ആഘാതം ഇന്നും പിൻതുടരുന്നു.

 

താപീകരണവും കൃഷിയും

 

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ 28 ശതമാനവും കൃഷിയിൽ നിന്നാണെന്ന് കണക്കുകള്‍. പ്രധാന ഹരിത ഗൃഹ വാതകമായ നൈട്രസ് ഓക്സൈഡ് കൂടുതലും വരുന്നത് കൃഷിയിൽ ഉപയോഗിക്കുന്ന നൈട്രജൻ വളങ്ങളിൽനിന്നാണ്. നെൽകൃഷി, കന്നുകാലിവളർത്തൽ എന്നിവ മീഥേൻ പുറംതള്ളുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. ഈ പ്രശ്നം തരണം ചെയ്യാന്‍ രണ്ടു വഴികൾ അനുവർത്തിക്കാം. ഒന്ന് ഹരിതഗൃഹ വാതകങ്ങളെ ഉദ്ഭവസ്ഥാനത്തു നിയന്ത്രിക്കുകയാണ്. 1997ല്‍ നിലവിൽ വന്ന ക്യോട്ടോ ഉടമ്പടിയാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന രൂപരേഖ. ശക്തമായ നിയമങ്ങളുടെ ബലത്തില്‍ പരിസ്ഥിതി സൗഹാർദരീതികൾ അവലംബിച്ചാലേ ഇതു സാധ്യമാവൂ. ഇത്തരം വാതകങ്ങൾ പുറം തള്ളുന്നവർ തങ്ങള്‍ക്കു നിർഗമനം കുറയ്ക്കാൻ പറ്റുന്നില്ലെങ്കില്‍ ഇതിനു മറ്റുള്ളവര്‍ നടത്തുന്ന ശ്രമങ്ങളുടെ ചെലവു വഹിക്കണമെന്നാണ് ഉടമ്പടി നിര്‍ദേശിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതം തരണം ചെയ്യാൻ ഓരോ സ്ഥലത്തിനും യോജ്യമായ നടപടിയെടുക്കുകയാണ് രണ്ടാമത്തെ വഴി. 

 

അടിയന്തര ഇടപെടലുകൾ വേണ്ട മേഖലകൾ ചുവടെ: 

 

∙ പരിസ്ഥിതി സൗഹാർദരീതികൾ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പിൻബലത്തോടെ നടപ്പാക്കുന്ന ഹരിതനയം 

∙ കാര്യക്ഷമമായ ജലവിനിയോഗം, മണ്ണു ജല സംരക്ഷണം, കിണർ റീചാർജിങ് 

∙ ജൈവ വൈവിധ്യസംരക്ഷണം, തണ്ണീർതടങ്ങളുടെയും കുളങ്ങളുടെയും കാവുകളുടെയും സംരക്ഷണം, വനസംരക്ഷണം 

∙ വരൾച്ച, വെള്ളപ്പൊക്കം, ലവണങ്ങൾ, രോഗകീടങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന വിത്തിനങ്ങൾ 

∙ ജൈവകൃഷിയിലേക്കു മാറ്റം 

∙ അഗ്രോ ഫോറസ്ട്രി, ജൈവവളക്കൃഷി 

∙ മണ്ണെടുപ്പിനും മണൽവാരലിനും നിയന്ത്രണം 

∙ കാലാവസ്ഥാധിഷ്ഠിത വിള ഇൻ ഷുറൻസ്.

 

വിലാസം: അസി. പ്രഫസര്‍, പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, 

കുമരകം . ഫോണ്‍: 94470 12612

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com