കൊയ്തുകൂട്ടുന്നത് സങ്കടക്കറ്റകൾ
Mail This Article
മാവൂർ ∙ പള്ളിയോൾ പാടത്ത് കണ്ണീർക്കൊയ്ത്ത്. വെള്ളത്തിനടിയിലായ ഒന്നര ഏക്കറിലെ നെല്ല് മൂപ്പെത്തും മുൻപേ കൊയ്തെടുക്കേണ്ടിവന്നു. ഈന്തുംകണ്ടിമേത്തൽ ഉണ്ണിക്കൃഷ്ണന്റെ ആതിര ഇനത്തിൽപെട്ട നെൽക്കൃഷിയാണ് വെള്ളം കയറി നശിച്ചത്. വേനൽമഴയും ഊർക്കടവിൽ റഗുലേറ്റർ ബ്രിജിന്റെ ഷട്ടറുകൾ താഴ്ത്തിയതും കൃഷിയെ ബാധിച്ചു.
ചാലിയാറിൽ ഷട്ടർ താഴ്ത്തിയാൽ പുഴവെള്ളം താഴ്ന്ന ഭാഗങ്ങളിലെ വയലുകളിൽ എത്തുന്നത് തടയാനായി നിർമിച്ച കൽപ്പള്ളി വാലുമ്മൽ തോട്ടിലെ തടയണ പ്രവർത്തിക്കാത്തതാണ് നെൽകൃഷിയെ വെള്ളത്തിനടിയിലാക്കിയത്. കൊയ്തെടുക്കുന്ന കറ്റകൾ കെട്ടുവള്ളത്തിലാണ് പാടത്തിനക്കരെ എത്തിക്കുന്നത്. പാടത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കറ്റകൾ മറുകരയെത്തിക്കാനും ബുദ്ധിമുട്ടാണ്. നെൽക്കറ്റ കെട്ടുവള്ളത്തിലാക്കി കയറിട്ടുവലിച്ചാണ് പാടത്തിനക്കരെ എത്തിക്കുന്നത്.
കൃഷിക്കായി നിലമൊരുക്കിയപ്പോഴും വെള്ളം കയറി. പിന്നീട് വിതച്ച് ഏതാനും ദിവസങ്ങൾക്കകം വെള്ളമെത്തി, ഞാറ് ചീഞ്ഞു. വീണ്ടും വിത്തിട്ടാണ് കൃഷി ചെയ്തത്. കതിരിട്ടപ്പോഴേക്കും വീണ്ടും വെള്ളമെത്തിയത് ദുരിതമായി. നെല്ല് കിട്ടിയില്ലെങ്കിലും പുല്ല് കിട്ടുമെന്ന ആശ്വാസവും ഇല്ലാതായി. പാടത്ത് വെള്ളം ഒഴിഞ്ഞുപോകാതെ കെട്ടിക്കിടക്കുന്നതിനാൽ നെല്ല് ചീയുന്നുണ്ട്. കർഷകന് പുല്ലുപോലും കിട്ടാത്ത അവസ്ഥയാണ്.