മൽഗോവ മുതൽ അൽഫോൻസ വരെ; അതിർത്തിക്കപ്പുറത്ത് മാമ്പഴക്കാലം
Mail This Article
തെന്മല ∙ മാമ്പഴമാ.. മാമ്പഴം.... മൽഗോവ മാമ്പഴം സേലത്തു മാമ്പഴം... എന്ന തമിഴ് സിനിമാ ഗാനം മൂളാത്ത മലയാളികളുണ്ടാകില്ല.... സിനിമാ പാട്ടിൽ മൽഗോവാ മാമ്പഴം സേലത്താണെങ്കിലും ഇപ്പോൾ കേരള അതിർത്തി പിന്നിട്ടാൽ മൽഗോവ മുതൽ അൽഫോൻസ വരെയുള്ള എല്ലാ മാങ്ങകളും സുലഭം. മാങ്ങാവിപണി സജീവമായതോടെ കേരളത്തിലടക്കമുളള സ്ഥലത്തേക്കുള്ള കയറ്റുമതിയും ജോറായി നടക്കുന്നു.
ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ താലൂക്കുകളിൽ നിന്നും ശേഖരിക്കുന്ന മാങ്ങയാണ് തെങ്കാശി ബോർഡർ, ചെങ്കോട്ട എന്നിവടങ്ങളിലെ മൊത്തവിതരണ കേന്ദ്രത്തിലെത്തുന്നത്. ഇവിടെ നിന്നും തരംതിരിച്ച ശേഷം മൊത്തവിതരണക്കാർ വിലയ്ക്കെടുക്കും. ട്രക്കിലും, വാനുകളിലുമായി കേരളം, ആന്ധ്ര, ബെംഗളൂരു എന്നിവടങ്ങളിലേക്കു കൊണ്ടുപോകും. കേരളത്തിലെ പാലക്കാടു മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലേക്കും ഇവിടെ നിന്നും മാങ്ങ എത്തുന്നുണ്ട്. ജ്യൂസ് കമ്പനിക്കാരാണ് മൊത്തവിതരണ കേന്ദ്രത്തിൽ നിന്നും മാങ്ങാ കൂടുതലായും വാങ്ങുന്നത്.
കേരളത്തിലെ മാങ്ങ പഴുത്തു തുടങ്ങിയാൽ തമിഴ്നാട് വിപണി മങ്ങും. നാട്ടുമാങ്ങയോടുളള മലയാളിയുടെ പ്രീയമാണിതിനു കാരണം. ഇക്കുറി കേരളത്തിൽ മാങ്ങ ധാരാളമായി ഉണ്ടായതോടെ അച്ചാറു മാങ്ങയ്ക്ക് കേരളത്തിൽ ഡിമാന്റില്ലായിരുന്നെന്ന് തമിഴ് വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിൽ മൊത്ത വിതരണ കേന്ദ്രത്തിലെ മാങ്ങായുടെ വില (കിലോഗ്രാമിൽ).
സെന്തൂർ – 17.00, സപ്പോട്ട – 27.00 , മൽഗോവ – 50.00
കല്ലാമ – 13.00, നീലം – 27.00, ഇമാപസന്ത് – 57.00
അൽഫോൻസ – 65.00