വിപണി പിടിക്കാൻ തമിഴ്നാട് തേങ്ങ
Mail This Article
കൊച്ചി ∙ കേരളത്തിലെ ലക്ഷക്കണക്കിനു ചെറുകിട, ഇടത്തരം നാളികേര കർഷകരെ പ്രതിസന്ധിയിലേക്കു തള്ളിക്കൊണ്ടു തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ വരവു വർധിക്കുന്നു. കഴിഞ്ഞ വർഷം തേങ്ങയ്ക്കു കിലോഗ്രാമിനു 45 രൂപ വരെ ലഭിച്ച കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നതു ശരാശരി 24 – 26 രൂപ മാത്രം. കിലോഗ്രാമിന് ഏകദേശം 20 രൂപ നൽകിയാണു കച്ചവടക്കാർ തമിഴ്നാടൻ തേങ്ങ വാങ്ങുന്നതത്രെ.
പണിക്കൂലിക്ക് പോലും ഇല്ല
സംസ്ഥാനത്ത് 5 ലക്ഷം ഹെക്ടർ സ്ഥലത്താണു തെങ്ങുകൃഷി. പണിക്കൂലിയും തെങ്ങുകയറ്റക്കൂലിയും നൽകാനുള്ള തുക പോലും തേങ്ങ വിറ്റാൽ കിട്ടില്ലെന്നു കർഷകർ പറയുന്നു. തമിഴ്നാടൻ തേങ്ങയുടെ കൊപ്രയിൽ നിന്ന് 35 – 45 % ശതമാനം വെളിച്ചെണ്ണയേ ലഭിക്കൂ. അതുകൊണ്ടു തന്നെ അവ വീടുകളിലെ നിത്യോപയോഗത്തിനാണ് ഉപയോഗിക്കുന്നത്. അതാകട്ടെ, കോടികളുടെ വിപണിയാണ്.
കർഷകർക്ക് വേണ്ടത്, ഉയർന്ന താങ്ങുവില
താങ്ങുവില 30 രൂപയായെങ്കിലും ഉയർത്തിയില്ലെങ്കിൽ വൻ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണു കർഷകർ. നിലവിൽ, 25.71 രൂപയാണു ഒരു കിലോഗ്രാം തേങ്ങയുടെ താങ്ങുവില. കേന്ദ്ര സർക്കാർ ഈ വർഷം ജനുവരിയിലാണു താങ്ങുവില പ്രഖ്യാപിച്ചത്. ഇനി, അടുത്ത വർഷമേ താങ്ങുവില പരിഷ്കരണത്തിനു സാധ്യതയുള്ളൂവെന്നാണു സൂചന. അങ്ങനെയെങ്കിൽ കർഷകരക്ഷയ്ക്കു സംസ്ഥാന സർക്കാർ തന്നെ രംഗത്തിറങ്ങേണ്ടിവരും.