പച്ചത്തേങ്ങ നാളെ മുതൽ 27 രൂപയ്ക്കു സംഭരിക്കും
Mail This Article
തിരുവനന്തപുരം ∙ പച്ചത്തേങ്ങയുടെ സംഭരണവില കിലോയ്ക്ക് 27 രൂപ ആയിരിക്കുമെന്നു നിയമസഭയിൽ മന്ത്രി വി.എസ്. സുനിൽകുമാർ പ്രഖ്യാപിച്ചു. നിലവിൽ ഇത് 25 രൂപയാണെന്നും കെ.സി. ജോസഫിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു. സംഭരണ വില 35 രൂപയാക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. സംഭരണത്തിനായി സൊസൈറ്റികളെ തിരഞ്ഞെടുത്തുവെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട്ട് നാളെ മന്ത്രി സുനിൽകുമാർ സംഭരണത്തിന്റെ ഉദ്ഘാടനം നടത്തും. എം.കെ. മുനീർ അധ്യക്ഷനായിരിക്കും.
നോഡൽ ഏജൻസിയായ കേരഫെഡ് അംഗസംഘങ്ങൾ മുഖേനയും നാളികേര വികസന ബോർഡിന്റെ കീഴിലുള്ള ഫെഡറേഷനുകളെ ഉൾപ്പെടുത്തിയുമാണു സംഭരണം. ഇതിനായി കൃഷി വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും കേരഫെഡിന്റെയും പ്രതിനിധികളടങ്ങുന്ന സമിതികൾക്കു രൂപം നൽകി.
സഹകരണ മേഖലയ്ക്കു പുറത്തുള്ള ബാങ്കുകളിൽ നിന്നെടുത്ത കാർഷിക കടങ്ങളും കാർഷിക കടാശ്വാസ കമ്മിഷൻ മുഖേന എഴുതിത്തള്ളാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അംഗീകാരം ലഭിച്ചതായി മോൻസ് ജോസഫിനെ മന്ത്രി സുനിൽകുമാർ അറിയിച്ചു. നടപടിക്രമം പൂർത്തിയായാലുടൻ ഈ ആനുകൂല്യം കർഷകർക്ക് ഉറപ്പാക്കാം.