ADVERTISEMENT

സമീപ ഭാവിയിൽ അഞ്ചു ട്രില്യൺ കോടി ഡോളർ സമ്പദ് വ്യവസ്ഥ സ്വപ്നം കാണുന്ന കേന്ദ്ര ബജറ്റിൽ  കാർഷിക മേഖലക്കു വേണ്ടി വൻ പ്രഖ്യാപനങ്ങളൊന്നുമില്ല. കാര്യമായ പുതിയ പദ്ധതികളുമില്ല. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങൾ നേരിടുന്ന വരൾച്ച നേരിടാനും പദ്ധതികളില്ല.

 

കർഷകർക്ക്  ബാധകമാകുന്ന പ്രധാന പ്രഖ്യാപനങ്ങൾ

 

അടുത്ത 10 വർഷത്തേക്ക് പ്രഖ്യാപിച്ച വൻ പദ്ധതികളിൽ ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പഴം-പച്ചക്കറികൾ എന്നിവയുടെ സ്വയംപര്യാപ്തക്കും കയറ്റുമതിക്കും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന എന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കും. ഫിഷറീസ് മേഖല ആധുനികവൽക്കരിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനം, ഉല്പാദനക്ഷമത വർധനവ്, ഗുണമേന്മാ നിയന്ത്രണം തുടങ്ങിയവയ്ക്ക് പദ്ധതികൾ നടപ്പാക്കും.

 

ഗ്രാമങ്ങളെ മാർക്കറ്റുകളുമായി ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന വിപുലീകരിക്കും. ഈ ലക്ഷ്യത്തോടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ   125000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ അപ്ഗ്രേഡ് ചെയ്യും. ഇതിനു വേണ്ടി 80250 കോടി രൂപ നീക്കി വെയ്ക്കും. മുള, തേൻ, ഖാദി എന്നീ ഗ്രാമീണ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി പദ്ധതി നടപ്പാക്കും. ഇതിനു വേണ്ടി ഈ സാമ്പത്തിക വർഷം 100 ക്ലസ്റ്ററുകൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

 

കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തും. അന്നദാതാക്കളായ കർഷകരെ ഊർജ്ജ ദാതാക്കളാക്കി മാറ്റും. കർഷകരുടെ ഉൽപന്നങ്ങൾ മൂല്യവർധനവ് നടത്തുന്നതിന് സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കും. സഹകരണ മേഖലയിലൂടെ ക്ഷീരവികസനം നടപ്പാക്കും. ബിസിനസ് സുഗമമാക്കുന്നതിനും ജീവിതം സുഗമമാക്കുന്നതിനുമുള്ള നടപടികൾ കർഷകർക്കും ബാധകമാക്കും. അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് സംഘങ്ങൾ (എ പി എം സി) കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കും.

 

കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി മാതൃകയായി സ്വീകരിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ 10000 കാർഷക ഉൽപാദക കമ്പനികൾ രൂപികരിക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം നിർമല സീതാരാമൻ ബജറ്റിലും ആവർത്തിച്ചിരിക്കുന്നു. ഇതിനു വേണ്ടി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.

 

കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെ കീഴിൽ ഭൂഗർഭ ജലപരിപോഷണം, മഴവെള്ള കൊയ്ത്ത് തുടങ്ങിയ സുസ്ഥിര ജലസംരക്ഷണ പരിപാടികൾക്കായി ജൽ ജീവൻ മിഷൻ തുടങ്ങും. 256 ജില്ലകളിലായി വരൾച്ചാ ഭീഷണി നേരിടുന്ന 1592 ബ്ലോക്കുകളിൽ ജൽ ശക്തി അഭിയാൻ തുടങ്ങും.

 

വനിതാ സ്വയം സഹായ സംഘങ്ങൾക്കു നൽകുന്ന പലിശ ഇളവ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗീകൃത അംഗങ്ങൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുണ്ടെങ്കിൽ 5000 രൂപ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും വനിതാ സ്വയം സഹായ സംഘത്തിലെ ഒരു അംഗത്തിന് മുദ്ര പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

 

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് കേന്ദ്ര ഗവണ്മെന്റിന്റെ പ്രഖ്യാപനം. ഇതിൽ 25 ലക്ഷം കോടി രൂപ കാർഷിക-ഗ്രാമീണ വികസന മേഖലയിലാണ് നിക്ഷേപിക്കുന്നത്. വികസന സാമ്പത്തിക സ്ഥാപനങ്ങളിലൂടെ ഈ തുക കണ്ടെത്താൻ എക്സ്പെർട്ട് കമ്മറ്റിയെ നിയോഗിക്കും.

 

2022-ഓടെ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാൻ ബജറ്റിൽ ഒരു പുതിയ പദ്ധതിയുമില്ല. പ്രധാൻമന്ത്രി കിസ്സാൻ പദ്ധതിയിലൂടെ നൽകുന്ന 6000 രൂപയിലും വർധനവില്ല. റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ്, ടീ ബോർഡ് തുടങ്ങിയ കേന്ദ്ര ബോർഡുകളുടെ  വാർഷിക വിഹിതം വീണ്ടും കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com