കാന്താരിക്ക് കാലം തെളിഞ്ഞു
Mail This Article
പുൽപള്ളി ∙ കാർഷിക തകർച്ച നേരിടുന്ന വയനാട്ടിലെ കർഷകരുടെ പരീക്ഷണമായി കാന്താരിക്കൃഷിയും. കുരുമുളക് അടക്കമുള്ള നാണ്യവിളകൾ നാശത്തെ നേരിടുമ്പോഴാണു കാന്താരിയിലൂടെ വരുമാനത്തിനു പലരും ശ്രമിക്കുന്നത്. ഇപ്പോൾ കിലോഗ്രാമിന് 225 രൂപ വിലയുണ്ട്. വേനലിനു 500 രൂപയുണ്ടായിരുന്നു. അതായത് കുരുമുളകിനെക്കാൾ വില. 750 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിനിപ്പോൾ 320 രൂപയേയുള്ളൂ. വരൾച്ച, പ്രളയം എന്നിവ മൂലം വൻതോതിൽ കൃഷിനാശവുമുണ്ടായി.
കൃഷിയിടങ്ങളിൽ തനിയെ മുളച്ച് വളരുന്ന കാന്താരിമുളക് പറിച്ചെടുത്ത് ടൗണിൽ കൊണ്ടുപോയി വിൽക്കുന്ന ഒട്ടേറെ പേരുണ്ട്. കർണാടകയിൽ കാന്താരിക്കൃഷി നടത്തുന്നവരുമുണ്ട്. ഉയർന്ന വില കിട്ടിത്തുടങ്ങിയതോടെ കൂടുതൽ പേർ കൃഷിക്കു തയാറെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം 150 രൂപയായിരുന്നു വില. ഇവിടെ വാങ്ങുന്ന കാന്താരി മുളക് കൊച്ചി, കോഴിക്കോട്, വടകര ടൗണുകളിലേക്കാണു കയറ്റിവിടുന്നത്. ദിവസേന 200 കിലോയിലധികം ഉൽപന്നം പുൽപള്ളിയിൽനിന്നു പോകുന്നുണ്ട്. പ്രമേഹം, രക്തത്തിലെ കൊഴുപ്പ് എന്നിവ തടയാൻ കാന്താരി മുളകിന് സാധിക്കുമെന്ന് പറയുന്നു.