ചുവപ്പണിഞ്ഞ് വഴിയോരം
Mail This Article
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിലാകെ റോഡിനിരുവശവും വർണ വൈവിധ്യമായി ഇപ്പോൾ റംബൂട്ടാൻ പഴങ്ങളുണ്ട്. പച്ചയും മഞ്ഞയും ചുവപ്പുമൊക്കെയായി കാഴ്ചയിൽ കൊതി ഉണർത്തി റംബൂട്ടാൻ പഴങ്ങൾ നിറക്കാഴ്ചയൊരുക്കുമ്പോൾ, വഴിവാണിഭം കൊഴുക്കുകയാണ്. കൃഷി വകുപ്പ് വഴി ബഡ് ചെയ്ത തൈകൾ നൽകിയതോടെ കൂടുതൽ പേർ റംബൂട്ടാൻ തോട്ടങ്ങൾ ഒരുക്കി. പഴങ്ങൾ നിറഞ്ഞ റംബൂട്ടാൻ തോട്ടങ്ങൾ ആകർഷണീയമാണ്. റബർ തോട്ടങ്ങൾക്കിടയിലും റബർ വെട്ടിമാറ്റിയും റംബൂട്ടാൻ കൃഷി ചെയ്യുന്നു.
മഞ്ഞ, ചുവപ്പ്, പച്ച എന്നീ നിറങ്ങളിൽ റംബൂട്ടാൻ വിൽപനയ്ക്കെത്തിച്ചിട്ടുണ്ട്. നല്ല മൊഞ്ചുള്ള ചുവന്ന റംബൂട്ടാന് വില കിലോഗ്രാമിന് 200 രൂപ. മഞ്ഞയ്ക്ക് 180 രൂപ. 140 രൂപയ്ക്ക് അത്ര മധുരമില്ലാത്ത പഴങ്ങളാണു ലഭിക്കുക. കല്ലൂർക്കാട് പഞ്ചായത്തിൽ മാത്രം 50 ഏക്കറിൽ റംബൂട്ടാൻ കൃഷി നടക്കുന്നുണ്ട്. കൃഷി വ്യാപകമായതോടെ കഴിഞ്ഞ വർഷം കിലോഗ്രാമിന് 280 രൂപയുണ്ടായിരുന്ന റംബൂട്ടാൻ വിലയിൽ കുറവുണ്ടായി.
കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, മാറാടി പഞ്ചായത്തുകളിലേക്ക് കൃഷി വ്യാപിച്ചിട്ടുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണു റംബൂട്ടാൻ മരം പൂക്കുന്നത്. മേയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കായ്കൾ പഴുക്കും. പഴുത്ത അൻപതു വരെ കായ്കളുണ്ടെങ്കിൽ ഒരു കിലോഗ്രാമാകും.