മഴയും വെള്ളവുമില്ല: പ്രതീക്ഷ കരിഞ്ഞുണങ്ങി കർഷകർ
Mail This Article
പനമരം∙ ജില്ലയിൽ വിത്തിറക്കലും നിലം ഒരുക്കങ്ങളും തകൃതിയാകേണ്ട സമയത്ത് വയലുകൾ തരിശിടേണ്ട അവസ്ഥയിൽ. കാലാവസ്ഥ വ്യതിയാനം വയനാടൻ കർഷകന് കനത്ത തിരിച്ചടിയാവുകയാണ്. കർക്കടകപ്പുലരിയിലേക്ക് പടി കയറാൻ 2 ദിവസം മാത്രം ബാക്കി നിൽക്കവേ ജില്ലയിൽ മഴ ഇനിയും ശക്തമായിട്ടില്ല. മാനത്ത് മഴക്കാറുണ്ടെങ്കിലും മഴ പെയ്തിറങ്ങാൻ മടിച്ചു നിൽക്കുന്നു. കാലവർഷ സമയത്തും കനത്ത ചൂടാണ് ഇപ്പോൾ പകൽ സമയങ്ങളിൽ. ഇതു കൊണ്ടു തന്നെ ചെറുതോടുകളും വയലിലെ വെളളവും വറ്റുകയാണ്.
വയലിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ട്രാക്ടർ അടക്കമുള്ള യന്ത്രങ്ങൾ വയലിൽ കൊഴു കുടുങ്ങി പണി മുടങ്ങുന്നു.വാഹനങ്ങൾ വയലിൽ കുടുങ്ങിക്കിടക്കുന്നത് നിത്യ സംഭവമായതിനാൽ പല കർഷകരും കൃഷിയിറക്കുന്നതിൽ നിന്ന് പിൻമാറി. കഴിഞ്ഞ പ്രളയത്തിൽ പാടങ്ങളിൽ വെളളം എത്തിച്ചിരുന്ന പമ്പ് ഹൗസുകൾ വെളളം കയറി നശിച്ചതോടെ കൃഷിയിറക്കാൻ പറ്റാതെ ഹെക്‌ടർ കണക്കിന് വയൽ തരിശിടേണ്ട അവസ്ഥയാണിപ്പോൾ. വെള്ളമില്ലാത്തതിനാൽ ഇതിനോടകം കൃഷി ആരംഭിച്ച കർഷകരിൽ പലരും കൃഷി ഉപേക്ഷിക്കുകയും ചെയ്തു.