ADVERTISEMENT

കൊണ്ടോട്ടി ∙ പലരുടെയും മണ്ണുമാന്തി യന്ത്രങ്ങൾ മാന്തിത്തീർത്ത ചെങ്കൽ ക്വാറി ഉൾപ്പെട്ട തരിശുഭൂമിയിലേക്കു പി.എ.മുസ്തഫയെന്ന ചെറുപ്പക്കാരൻ മണ്ണുമാന്തി യന്ത്രവും ലോറിയും ജോലിക്കാരുമായി എത്തിയതു ശേഷിച്ച ഭൂമികൂടി കൊണ്ടുപോകാനല്ല. ആരും ഒന്നു നോക്കിപ്പോകുന്ന പച്ചപ്പിന്റെ ലോകം പുനഃസൃഷ്ടിക്കാനുള്ള ആശയക്കൂട്ടുകളുമായാണ്. അങ്ങനെ കരിപ്പൂരിനടുത്ത ആൽപറമ്പ് കോമ്പിൽ പ്രദേശത്തെ നാലേക്കർ തരിശുഭൂമിയിലേക്കു മരങ്ങൾ വീണ്ടുമെത്തി.  

 

പൂർണ വളർച്ചയെത്തിയ ഇലഞ്ഞിയും ഇരുളും ഈട്ടിയും പാലയും ആൽമരങ്ങളുമെല്ലാം. കേരളത്തിലെ പറമ്പുകളിൽനിന്നു മാത്രമല്ല, ആന്ധ്രയിൽനിന്നുവരെ ലോഡ് കണക്കിനു വൻമരങ്ങൾ ലോറികളിൽ എത്തിച്ച് ‘സ്വർഗഭൂമി’യിൽ പറിച്ചു നട്ടു. ചെറിയ നീരൊഴുക്ക് പ്രയോജനപ്പെടുത്തി നിർമിച്ചത് 5 കുളങ്ങൾ. അതിനായി ചെലവിട്ടത് അരക്കോടി രൂപയിലേറെ. അതിലെ ഒരു കുളത്തിലേക്കാകട്ടെ, മനുഷ്യർക്കു പ്രവേശനവുമില്ല. അവിടെയെത്തുന്നതു പക്ഷികളും മറ്റു ജീവജാലങ്ങളും.  

 

നാലു വർഷം മുൻപാണു മുസ്തഫ ഈ ഭൂമി വാങ്ങുന്നത്. നാലേക്കർ തരിശുഭൂമിയോടു ചേർന്നു കാവ് ഉൾപ്പെടുന്ന രണ്ടേക്കർ വേറെയും വാങ്ങി. അതു നല്ല വനമായിത്തന്നെ സംരക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 3 വർഷംകൊണ്ട് പച്ചപ്പിന്റെ തിരിച്ചുവരവാണ്. ചെങ്കൽ ക്വാറിയുള്ള തരിശുഭൂമിയിൽ പാറക്കല്ലുകൾ എത്തിച്ച് ഇടവഴികൾ കെട്ടി. നാടനും വിദേശിയുമായ ഇരുനൂറോളം പഴങ്ങളുടെയും മൂന്നൂറോളം പൂക്കളുടെയും ചെടികൾ നട്ടു. 

 

 അരുവി, ചെറിയ വെള്ളച്ചാട്ടംപോലെ ക്രമീകരിച്ചു. പൂമ്പാറ്റകൾക്കു മാത്രമായി പ്രത്യേകം ഉദ്യാനമുണ്ടാക്കി. സിമന്റ് തൊടാതെ, ചെങ്കൽപാളികൾ ഉപയോഗിച്ചാണു നിർമാണമെല്ലാം. ഒട്ടേറെ സാങ്കേതിക വിദഗ്ധരുടെയും പ്രകൃതി സ്നേഹികളുടെയും നിർദേശങ്ങൾ തേടിയാണു ജോലികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. 

 

സ്ഥലം കാണാനെത്തുന്നവർക്കു താമസിക്കാൻ മണ്ണുകൊണ്ടുള്ള ചെറിയ കുടിലുകളും സാഹിത്യമേഖലയിലുള്ളവർക്കു പ്രയോജനപ്പെടുത്താവുന്ന പ്രത്യേക ഇടവും മറ്റും ഇനി പണിയാനുണ്ട്. പച്ചപ്പിന്റെ ലോകം പുനഃസൃഷ്ടിക്കാൻ കൈവശമുണ്ടായിരുന്ന വേറെ രണ്ടു സ്ഥലങ്ങൾ വിൽക്കേണ്ടിവന്നതായും ഒരു വർഷത്തിനുള്ളിൽ സ്വപ്ന പദ്ധതി പൂർത്തിയാക്കുമെന്നും കർഷകൻകൂടിയായ മുസ്തഫ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com