റബർ ഇറക്കുമതി കൂടി,വില കുറഞ്ഞു
Mail This Article
കോട്ടയം ∙ റബർ വില കുറയുന്നു. കഴിഞ്ഞ മാസം കിലോഗ്രാമിന് 152 രൂപ വരെ ഉയർന്ന വില കഴിഞ്ഞ ദിവസങ്ങളിൽ 146 രൂപയായി കുറഞ്ഞിരുന്നു. റബർ ഇറക്കുമതി വർധിച്ചതും രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതുമാണ് കാരണം.
ആഭ്യന്തര വിപണിയിൽ റബർ വില ഉയർന്നതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടി. രാജ്യാന്തര വിപണിയിൽ ശരാശരി 110 രൂപയാണു റബർ വില. ഇത് ഇറക്കുമതിക്ക് അനുകൂല ഘടകമായി.
കഴിഞ്ഞ മാസങ്ങളിൽ റബർ വില ഉയർന്നതോടെ കൂടുതൽ കർഷകർ റബർ ഉത്പാദന മേഖലയിലേക്ക് തിരിച്ചെത്തിയിരുന്നു. ഈ വർഷം അഭ്യന്തര ഉൽപാദനം 7.5 ലക്ഷം ടൺ ആകുമെന്ന പ്രതീക്ഷയിലായിരുന്നു റബർ ബോർഡെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു.
വിലയിടിവ് കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നു കർഷകർക്കു ഭീതിയുണ്ട്. ഏകദേശം 12 ലക്ഷം ടൺ റബർ ഇന്ത്യൻ വിപണിക്ക് ആവശ്യമുണ്ട്. ഇതിൽ 6 ലക്ഷം ടൺ റബറാണ് ആഭ്യന്തര ഉൽപാദനം. കഴിഞ്ഞ വർഷം റബർ വില 129രൂപയിലേക്കു താഴ്ന്നിരുന്നു. ഇതോടെ ഒട്ടേറെ കർഷകർ ഉൽപാദന രംഗത്തു നിന്നു മാറിയിരുന്നു.