ഏക്കർ കണക്കിന് കൃഷിയിടം ഒലിച്ചുപോയി
Mail This Article
ആലക്കോട് ∙ പാത്തൻപാറ മാന്തട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ഏക്കർ കണക്കിനു കൃഷിയിടം ഒലിച്ചുപോയി. ഒലിച്ചുവന്ന ഭീമൻകല്ലുകളും മരങ്ങളും മാഞ്ചാൽ ഭാഗത്ത് റോഡിൽ പതിച്ചതിനെ തുടർന്നു ആലക്കോട്– പാത്തൻപാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡ് തകരുകുയും ചെയ്തു. റോഡിലുണ്ടായിരുന്ന വൈദ്യുത തൂൺ തകർന്നതിനാൽ മേഖലയിലേക്കുളള വൈദ്യുതി വിതരണം നിലച്ചു. മാന്തട്ട് മലയുടെ മുകളിൽ പൊട്ടിയ ഉരുൾ മുളകുവള്ളി തോട്ടിൽ ഒഴുകിയെത്തി.
ഈ ഭാഗത്തുണ്ടായിരുന്ന തെങ്ങ്, കമുക്, റബർ, ജാതി എന്നിവ അടക്കമുള്ള കൃഷികളാണു നശിച്ചത്. തെക്കേവിലങ്ങുപാറ ചാക്കോ, പുത്തേട്ടുകളത്തിൽ ആന്റണി, തെക്കേവിലങ്ങുപാറ തോമസ്, മൈലാടുംപാറ ചാക്കോ, ചെമ്പുകണ്ടം മാത്തുക്കുട്ടി, പുത്തേട്ടുവളപ്പിൽ സെബാസ്റ്റ്യൻ, തോട്ടപ്പള്ളി ജോസ് എന്നിവരുടെ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. വയലിൽ ബിജുവിന്റെ കിണറും പുല്ലുവേലിൽ അപ്പച്ചന്റെ രണ്ടു കുളവും മണ്ണുമൂടി.