കൃഷിയിൽ ഇനിയും നൂറുമേനി കൊയ്യാം; ഇക്കുറി എല്ലാം ദുരിതബാധിതർക്ക്
Mail This Article
ചങ്ങനാശേരി ∙ മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലം പ്രളയം കവർന്നെടുത്തെങ്കിലും ലാഭനഷ്ട കണക്കുകൾ നോക്കാതെ കൃഷിയിടത്തിൽ നിന്ന് ലഭിച്ച പച്ചക്കറി പൂർണമായി ദുരിതബാധിതർക്കു നൽകാനുള്ള കർഷകന്റെ തീരുമാനത്തെ അഭിനന്ദിച്ച് പൊതുസമൂഹം.ചങ്ങനാശേരി കിളിമല ഭാഗത്ത് പാട്ടത്തിനെടുത്ത മൂന്നര ഏക്കർ ഭൂമിയിൽ ഓണത്തിന് വിളവെടുക്കാമെന്ന പ്രതീക്ഷയിൽ പടവലം കൃഷി ചെയ്ത അടിച്ചിറ ജോൺസന്റെ പച്ചക്കറി പന്തൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ നിലം പതിച്ചിരുന്നു.
ഇതിനു സമീപത്തായി ചെയ്തിരുന്ന പയർ കൃഷിയും വെള്ളം കയറി നശിച്ചു. എന്നാൽ വിളവെടുപ്പിനു പാകമായ പടവലങ്ങ വിൽക്കുന്നതിനു പകരം പ്രളയദുരന്തത്താൽ ക്യാംപുകളിൽ കഴിയുന്നവർക്കു ഭക്ഷണ ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കാനായിരുന്നു ജോൺസന്റെ തീരുമാനം. എല്ലാം നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരെ സഹായിക്കുന്നതിന് തന്റെ നഷ്ടത്തിലൂടെ സാധിച്ചു എന്നു ആശ്വസിക്കുകയാണ് ജോൺസൻ.
ചങ്ങനാശേരി ജംക്‌ഷൻ ഫെയ്സ്ബുക് കൂട്ടായ്മയുടെയും റേഡിയോ മീഡിയ വില്ലേജിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇന്നലെ പടവലങ്ങ ക്യാംപുകളിൽ വിതരണം ചെയ്തു. സമീപത്ത് കൃഷി ചെയ്തിരുന്ന തുണ്ടിയിൽ ജോസ്,കരിമ്പിൽ സണ്ണി,പുതുപ്പറമ്പിൽ രഘു എന്നിവരുടെ കൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.