പ്രളയം പാലുൽപാദനം: കുറഞ്ഞത് 65,000 ലീറ്റർ വരെ
Mail This Article
പ്രളയത്തെ തുടർന്നു സംസ്ഥാനത്തെ പാലുൽപാദനത്തിൽ പ്രതിദിനം 65000 ലീറ്റർ വരെ കുറവുണ്ടായെന്നാണു മിൽമയുടെ വിലയിരുത്തൽ. കാലിത്തീറ്റ വില വർധന കൂടിയായപ്പോൾ പാലുൽപാദനം നന്നേ കുറഞ്ഞു. പ്രതിസന്ധിയെ തുടർന്നു പശുക്കളെ വിൽക്കാൻ കർഷകൻ ശ്രമിച്ചാൽ വാങ്ങാൻ ആളില്ലെന്നതും ഉൽപാദനത്തിനു തിരിച്ചടിയാകുന്നു.
കാലിത്തീറ്റ വില വർധനയ്ക്കു നേരിയ ആശ്വാസം പകരാൻ മിൽമ കർഷകർക്കു സബ്സിഡി നൽകുന്നുണ്ടെങ്കിലും ഉൽപാദനക്കുറവിനെ പ്രതിരോധിക്കാനാവുന്നില്ല. പാൽ വില വർധിപ്പിക്കണമെന്നു മിൽമ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനം ഓണത്തിനു ശേഷമേ ഉണ്ടാകൂ. അതിർത്തി കടന്നു വരുന്ന പാൽ പരിശോധിക്കാൻ ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഓണത്തിന് വേണ്ടത് പ്രതിദിനം 28 ലക്ഷം ലീറ്റർ പാൽ
ഓണ ദിവസങ്ങളിൽ സംസ്ഥാനത്തിനാവശ്യം പ്രതിദിനം 28 ലക്ഷം ലീറ്റർ പാൽ. പ്രളയവും ക്ഷീരമേഖലയിലെ പ്രതിസന്ധിയും കാരണം പാലുൽപാദനം ഇടിഞ്ഞതോടെ ഓണക്കാലത്തെ ആവശ്യം നിറവേറ്റാൻ കർണാടകയുടെ സഹായം തേടാനൊരുങ്ങുകയാണു മിൽമ. നിലവിൽ 12 – 13 ലക്ഷം ലീറ്ററാണു സംസ്ഥാനത്തിന്റെ പ്രതിദിന പാലുപയോഗം.
ഓണത്തിന്റെ തലേ ദിവസങ്ങളിലാണ് ആവശ്യകത കുതിച്ചുയരുന്നത്. ഇതു മുൻകൂട്ടിക്കണ്ട് ആവശ്യമായ പാൽ ലഭ്യക്കാനുള്ള സംവിധാനങ്ങളാണു മിൽമ ഒരുക്കുന്നത്. കർണാടകത്തിൽ നിന്നാകും ഓണക്കാലത്തു കൂടുതൽ പാൽ സംഭരിക്കുക.
മൃഗങ്ങൾക്കും വേണം പരിപാലനം
പ്രളയത്തിൽ വളർത്തു മൃഗങ്ങളും ഏറെ ദുരിതം അനുഭവിച്ചു. പശു ഉൾപ്പെടെയുള്ളവയുടെ ആരോഗ്യപരിപാലനത്തിനും ജാഗ്രത വേണം.
വരാൻ സാധ്യതയുള്ള രോഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
∙ ശ്വാസകോശരോഗങ്ങൾ
∙ അകിടുവീക്കം
∙ വയറിളക്കം
∙ വയ്ക്കോൽ, തീറ്റ എന്നിവയിൽ നിന്നു പൂപ്പൽ
∙ ന്യൂമോണിയ
∙ കുരുളടപ്പൽ , വിരബാധ.
∙ പ്രളയസമയത്തെ മുറിവുകൾ, ക്ഷതങ്ങൾ എന്നിവ ചികിത്സിക്കണം