വേണ്ടുവോളം വെണ്ടയ്ക്ക; വിളവെടുപ്പ് നൂറുമേനി
Mail This Article
ചെർപ്പുളശ്ശേരി ∙ സെക്രട്ടറിപ്പടിയിലെ ചോലയ്ക്കൽ പാടശേഖരത്ത് വെണ്ടയ്ക്ക കൃഷിയിൽ നൂറുമേനി വിളവ്. വേനലിൽ മത്തൻ, കമ്പളങ്ങ, പയർ തുടങ്ങിയ പച്ചക്കറികൃഷിക്കു ശേഷമാണു പരീക്ഷണാടിസ്ഥാനത്തിൽ 40 സെന്റ് സ്ഥലത്ത് വെണ്ടയ്ക്കയും കൃഷി ചെയ്തിരിക്കുന്നതെന്നു കർഷകർ ദിലീപ് പറഞ്ഞു. രണ്ടു മാസം മുൻപു നട്ട വെണ്ടയ്ക്ക ഇപ്പോൾ വിളവെടുപ്പിനു പാകമായിരിക്കുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ 20 കിലോഗ്രാം മുതൽ 40 കിലോഗ്രാം വരെ വിളവെടുപ്പു നടത്താറുണ്ടെന്നും ഇത് ഇടനിലക്കാരില്ലാതെ തന്റെ ബസ് സ്റ്റാൻഡിലുള്ള കടയിൽ നേരിട്ടു വിൽപന നടത്തുകയാണു പതിവെന്നും ദിലീപ് പറഞ്ഞു. ഓണത്തിനു ശേഷം പാടത്ത് നെൽകൃഷി ഇറക്കുന്നതിന്റെ ഇടവിളയായാണു ജൈവരീതിയിൽ വെണ്ടക്കൃഷി ചെയ്തത്. പാരമ്പര്യകർഷകനായിരുന്ന ചോലയ്ക്കൽ രാമൻകുട്ടിയുടെ മകനാണു ദിലീപ്.
ഇതുവരെയായി 500 കിലോഗ്രാമിലധികം വെണ്ടയ്ക്ക വിളവെടുത്തു കഴിഞ്ഞെന്നും ഓണം വരേയ്ക്കു കൂടി സുലഭമായി വെണ്ടയ്ക്ക വിളവെടുപ്പു നടത്താൻ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു. കാവുവട്ടത്തെ ലക്ഷ്മി കല്യാണമണ്ഡപത്തിൽ വിവാഹസദ്യക്കു കൂടി വെണ്ടയ്ക്ക തേടി സെക്രട്ടറിപ്പടിയിലേക്കാണു വരവ്. കൃഷിയിൽ സുബ്രഹ്മണ്യനാണു ദിലീപിനെ സഹായിക്കുന്നത്. 3 ഏക്കറിലധികം സ്ഥലത്തു വിവിധ കൃഷികൾ വേറെയുമുണ്ട്. ഇതിൽ 20 സെന്റ് സ്ഥലത്തെ കയ്പ്പയ്ക്ക ഓണത്തിനു വിളവെടുപ്പ് നടത്താൻ പാകമായിട്ടുണ്ട്.