ADVERTISEMENT

കൊച്ചി ∙ ഓണം ഉണർവ് കേരളത്തിൽ മാത്രമല്ല, അയൽക്കാരായ തമിഴ്നാട്ടുകാരുടെ കൂടിയാണ്. പച്ചക്കറി,പൂവ് തുടങ്ങി പല ഇനങ്ങളിലും കേരളത്തിലെ വ്യാപാരികൾക്കായി അവർ ഉൽപ്പന്നങ്ങളെത്തിക്കുന്നു,ആവശ്യാനുസരണം. ഓണമെന്നാൽ കേരളീയസദ്യയുടെ രുചി കൂടിയാണ്. സദ്യയൊരുക്കാൻ പലതരം പച്ചക്കറികൾ കൂടിയേ തീരൂ. ഓണക്കാലത്തു ലോഡ് കണക്കിനു പച്ചക്കറികളാണ് അതിർത്തി കടന്നു കേരളത്തിന്റെ അടുക്കളകളിലേക്കു വരുന്നത്. പച്ചക്കറിസദ്യകളുടെ ഉത്സവകാലമായ ഓണത്തിനുൾപ്പെടെ തമിഴ്നാട്ടിൽ നിന്നു കേരളം വാങ്ങുന്നതു പ്രതിവർഷം 1500 – 1600 കോടി രൂപയുടെ പച്ചക്കറികളും പഴങ്ങളുമാണ്. തമിഴ്നാട്ടിലെ ഒട്ടൻഛത്രം, പൊള്ളാച്ചി, ഉദുമൽപ്പേട്ട മാർക്കറ്റുകളാണു കേരളത്തിലേക്കു കൂടുതൽ പച്ചക്കറി എത്തിക്കുന്ന വമ്പൻ ചന്തകൾ. 

 

3 വർഷം മുൻപ് ഏകദേശം 1500 കോടി രൂപയുടെ പച്ചക്കറികളും പഴങ്ങളുമാണു തമിഴ്നാട്ടിൽ നിന്നെത്തിയിരുന്നത്. പിന്നീട്, സംസ്ഥാനം പച്ചക്കറി ഉൽപാദനം വർധിപ്പിക്കാൻ കാര്യമായ ശ്രമം നടത്തിയതോടെ തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായി. കേരളത്തിലെ കൃഷിയിടവിസ്തീർണം വർധിച്ചു; ഉൽപാദനവും. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി സർക്കാർ ഏജൻസികൾ സജീവമായി. റസിഡന്റ്സ് അസോസിയേഷനുകളും കുടുംബശ്രീ കൂട്ടായ്മകളുമൊക്കെ കൃഷിയിൽ ഒരു കൈ നോക്കി. വീടുകളുടെയും ഫ്ലാറ്റുകളുടെയും മട്ടുപ്പാവുകളിലും പച്ചക്കറി വിളഞ്ഞു.എന്നാൽ, കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയം പച്ചക്കറിക്കൃഷിയെയും വെള്ളത്തിലാക്കി.  

 

സംസ്ഥാനത്തെ ഒട്ടെല്ലാ കാർഷിക മേഖലകളിലും പ്രളയം നാശം വിതച്ചു. ഈ വർഷവും മഴ പലയിടത്തും പ്രതീക്ഷിക്കാത്ത നാശമുണ്ടാക്കി. സ്വാഭാവികമായും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവു വർധിച്ചു. ഓണനാളുകളിൽ തമിഴ്നാട്ടിലെ വമ്പൻ മാർക്കറ്റുകളിൽ നിന്നു കേരളത്തിലേക്കു വരുന്ന പച്ചക്കറികളുടെ അളവു പലമടങ്ങു വർധിക്കും.പച്ചക്കറികൾ മാത്രമല്ല, ഓണപ്പൂക്കളമൊരുക്കലും തമിഴ്നാട് വക തന്നെ. നീലഗിരി, കോയമ്പത്തൂർ, പൊള്ളാച്ചി, ദിൻഡിഗൽ മേഖലകളിൽ നിന്നാണു കേരളത്തിലേക്കു പൂക്കളെത്തുന്നത്.  തമിഴ്നാട്ടിലെ പൂഗ്രാമമായ തോവാളയിൽ നിന്നുൾപ്പെടെയാണു സുഗന്ധം കേരളത്തിലേക്കു വരുന്നത്. അതേസമയം, തമിഴ്നാട്ടിൽ അടുത്തിടെയുണ്ടായ രൂക്ഷമായ ജലക്ഷാമം പച്ചക്കറികളുടെയും പൂക്കളുടെയും ഉൽപാദനത്തിൽ ഇടിവുണ്ടാക്കിയിരുന്നു. ആവശ്യം ഏറുകയും ഉൽപാദനം കുറയുകയും ചെയ്തതിന്റെ പ്രതിഫലനം വിപണിവിലകളിലും ദൃശ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com