ആർസിഇപി കരാറിൽ നിന്ന് അടയ്ക്കയും കുരുമുളകും ഒഴിവാക്കണം; കർണാടക സർക്കാരിന് കാംപ്കോയുടെ കത്ത്
Mail This Article
മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) നിന്ന് അടയ്ക്കയും കുരുമുളകും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാംപ്കോ (The Central Arecanut and Cocoa Marketing and Processing Cooperative) കർണാടക സർക്കാരിന്റെ സഹായം തേടി. ആർസിഇപിയിൽനിന്ന് അവ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യണമെന്നാണ് കാംപ്കോയുടെ അഭ്യർഥന.
ഇരു വിളകൾക്കും ഇന്ത്യയിൽ ആവശ്യത്തിൽക്കവിഞ്ഞ് ഉൽപാദനമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് അയച്ച കത്തിൽ കാംപ്കോ പ്രസിഡന്റ് എസ്.ആർ. സതീഷ്‌ചന്ദ്ര ചൂണ്ടിക്കാട്ടി. വിലയിടിവിലും ഉയർന്ന ഉൽപാദനച്ചെലവിലും നട്ടംതിരിയുന്ന കർഷകർക്ക് പുതിയ തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കത്തിലുണ്ട്.
ലോകത്താകെയുള്ള അടയ്ക്ക ഉൽപാദനത്തിന്റെ 50 ശതമാനവും ഇന്ത്യയിലാണ്. ഇതിൽത്തന്നെ രാജ്യത്തെ ഏറ്റവും വലിയ ഉൽപാദകർ കർണാടകയാണ്. 19 ജില്ലകളിൽനിന്നുമായി 6.06 ലക്ഷം ടൺ അടയ്ക്കയാണ് കർണാടക ഉൽപാദിപ്പിക്കുന്നത്. ഏറിയപങ്ക് കർഷകരും അടയ്ക്കയ്ക്കൊപ്പം ഇടവിളയായി കുരുമുളകും കൃഷിചെയ്യുന്നുണ്ട്.
അടയ്ക്കയും കുരുമുളകും ഇറക്കുതിയിലൂടെ രാജ്യത്തേക്ക് ഒഴുകിയാൽ ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകും. ഇതിനു പിന്നാലെ കർഷകരും തകരും. ഇപ്പോൾത്തന്നെ പലപ്പോഴും ഉൽപാദനച്ചെലവിലും താഴെയാണ് ഉൽപന്നത്തിന്റെ വില. അതിനാൽ, അവസാന തീരുമാനത്തിൽ അടയ്ക്കയും കുരുമുളകും ആർസിഇപി കരാറിൽനിന്ന് ഒഴിവാക്കാൻ നിർദേശിക്കണമെന്നും കാംപ്കോ കത്തിൽ പറയുന്നു.