ADVERTISEMENT

കൃഷി ഹരമായപ്പോൾ സ്വന്തം ജോലികൾക്കൊപ്പം മണ്ണിലും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് പത്തനംതിട്ട ളാക്കൂരിലെ 6 ചെറുപ്പക്കാർ. 3 പേർ വിദേശത്തും ഒരാൾ കർഷകനും മറ്റൊരാൾ ബാങ്കിലും ആറാമൻ സ്വകാര്യ കാർ കമ്പനിയിലും ജോലിക്കാരാണ്. ജോലിത്തിരക്കിനിടയിലും കൃഷിയോടുള്ള പ്രേമം ഇവരെ മണ്ണിലേക്ക് ഇറക്കുകയായിരുന്നു. പരമ്പരാഗത കൃഷിരീതിയും പുത്തൻ തലമുറയുടെ ആസൂത്രണവും ചേർന്നപ്പോൾ 2000 വാഴകൾ വിളവെടുപ്പിനു തയാറായി നിൽക്കുന്നു. രണ്ടരയേക്കറുണ്ട് കൃഷിയിടം. ടാറ്റ ഇൻഷുറൻസിൽ അസിസ്റ്റന്റ് മാനേജർ അജിത് കെ. നായരുടേതാണ് ആശയം. കർഷകനായ വി.പി. വിനോദിന്റെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഹ്യുണ്ടായി കാർ കമ്പനിയിൽ ജോലി ചെയ്യുന്ന പി.ജി. ഗോകുൽ, ദുബായിൽ ജോലി ചെയ്യുന്ന അജിത്ത് ചന്ദ്രൻ, ഗൾഫിൽ ജോലി ചെയ്യുന്ന മറ്റു 2 സുഹൃത്തുക്കൾ (പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) എന്നിവരാണ് വാഴ കൃഷി സംരംഭത്തിലെ പങ്കാളികൾ. 

കൃഷിക്ക് ഇറങ്ങും മുൻപ് 2 വർഷം സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ പരിശീലന ക്ലാസുകളിൽ പങ്കെടുത്തു. ഒരുപാട് കൃഷിയിടങ്ങൾ സന്ദർശിച്ചു. പിന്നീട്, പാട്ടത്തിനു കൃഷി‍സ്ഥലം കണ്ടെത്തി. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ധൈര്യത്തോടെ മുന്നോട്ട് നീങ്ങി. മല്ലശേരിയിൽ സ്വകാര്യ വ്യക്തിയുടെ രണ്ടരയേക്കർ സ്ഥലത്താണ് കൃഷി. 

കോന്നി വകയാറിൽനിന്ന് വാഴവിത്തുകൾ വാങ്ങി. പരമ്പരാഗതമായ രീതിയിലാണ് കൃഷിരീതികൾ തുടങ്ങിയത്. പുല്ലാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. റിൻസി ഏബ്രഹാമിന്റെ കൃഷി പാഠങ്ങളും സഹായിച്ചു. വായ്പ എടുക്കാതെയാണ് കൃഷി നടത്തുന്നത്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽനിന്ന് അവധി കിട്ടിയാൽ ഈ കൂട്ടുകാർ ഓടിയെത്തുന്നത് വാഴത്തോട്ടത്തിലേക്കാണ്. അല്ലാത്ത സമയങ്ങളിൽ വിനോദാണ് കൃഷിയുടെ പരിപാലനം. വാഴവിത്ത് വളർച്ചയെത്തിയപ്പോഴേക്കും പന്നികൾ കൃഷി സ്ഥലത്ത് ഇറങ്ങി നാശം തുടങ്ങി. ചുറ്റും വേലികൾ സ്ഥാപിച്ചിട്ടും പന്നി ശല്യം സഹിക്കാത്തതിനാൽ 2 പേർ വീതം കൃഷി സ്ഥലത്തോട് ചേർന്ന് ഓലപ്പുര കെട്ടി അതിൽ കാവലിരിക്കുകയാണ്. 

വാഴക്കുലകൾക്ക് നാട്ടിൽ മാർക്കറ്റുകൾ ലഭിക്കാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. ഇവരുടെ കൃഷി കൂട്ടായ്മ കേട്ടും കണ്ടും അറിഞ്ഞ് പലരും കൃഷി സ്ഥലം പാട്ടത്തിന് കൊടുക്കാൻ തയാറായി മുന്നോട്ടുവരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com