ADVERTISEMENT

കാസർകോട് ‌‌കരിവേടകം കുളത്തിലെ കുഞ്ഞപ്പ കഴിഞ്ഞ മേയ് മാസത്തിൽ നേന്ത്രവാഴക്കൃഷി തുടങ്ങുന്ന സമയത്ത് ഒരു കിലോ പച്ചക്കായയ്ക്ക് 45 രൂപ വിലയുണ്ടായിരുന്നു. 10 മാസം പരിപാലിച്ചു വാഴകൾ കുലച്ചു പാകമായപ്പോൾ അതിന്റെ പകുതി പോലും വിലകിട്ടാതെ നട്ടം തിരിയുകയാണ് ഈ പാവം കർഷകൻ. 

ഇത് ഇദ്ദേഹത്തിന്റെ മാത്രം സ്ഥിതിയല്ല. നേന്ത്രപ്പഴത്തിന്റെ മോഹവിലയിൽ ആകൃഷ്ടരായി കൃഷിയിറക്കിയ നൂറുകണക്കിനു കർഷകരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. 60 രൂപ വരെ വിലയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന്റെ വില 25 മുതൽ 30 രൂപ വരെയായി കുറഞ്ഞു. കർണാടകയിൽനിന്നുള്ള പഴത്തിന്റെ വരവു കൂടിയതാണു കർഷകർക്കു തിരിച്ചടിയായത്.

ലോഡ് കണക്കിനു നേന്ത്രപ്പഴമാണു ദിവസവും കാസർകോടെത്തുന്നത്. മറ്റു ജില്ലകളിലും സമാന രീതിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലോഡ് എത്തുന്നുണ്ട്. സീസൺ ആയതിനാൽ 10 രൂപയിൽ താഴെ മാത്രമേ അവിടെ വിലയുള്ളൂ. കർണാടകയിൽ ഉൽപാദനവും വളരെ കൂടുതലാണ്.  കീടനാശിനി ഉപയോഗിക്കാതെ ജൈവ വളം മാത്രം ഉപയോഗിച്ചു കൃഷി ചെയ്യുന്ന ഇവിടത്തെ കർഷകർക്ക് ഉൽപാദനച്ചെലവ് കൂടുന്നതിനൊപ്പം മിതമായ വിളവേ ലഭിക്കുന്നുള്ളൂ.

ഒരു വാഴക്കന്നിനു തന്നെ 20 രൂപ വിലയുണ്ട്. ഇതിനു പുറമേ വളത്തിന്റെ വിലയും 10 മാസത്തെ പരിപാലത്തിനുള്ള കൂലിയും ചേരുമ്പോൾ 100 രൂപ വരെ ഒരു വാഴയ്ക്കു ചെലവാകും.  ഇപ്പോഴത്തെ വില നോക്കിയാൽ ഒരു കുലയ്ക്ക് 200 മുതൽ 250 രൂപ വരെയാണു കർഷകർക്കു ലഭിക്കുന്നത്.

vegetable
പഴുക്കാൻ തുടങ്ങിയ നേന്ത്രവാഴക്കുലകൾ വെട്ടിയെടുക്കുന്ന കുഞ്ഞപ്പ

വിലയില്ലാതെ വെള്ളരിക്കയും പയറും

വെള്ളരിക്കയുടെ വില പകുതിയിൽ താഴെയായി കുറഞ്ഞു; പയറിനും പകുതി വിലയായി. നേന്ത്രവാഴ കർഷകർ മാത്രമല്ല പച്ചക്കറി കർഷകരും വിലയിടിവിൽ ദുരിതത്തിലായി. വെള്ളരിക്ക വെറുതേ കൊടുത്താൽ പോലും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. കാസർകോട് ഉൽപാദനം വർധിച്ചതിനൊപ്പം കർണാടകയിൽനിന്നുള്ള വരവും കൂടിയതു നാടൻ പച്ചക്കറി കർഷകർക്കു തിരിച്ചടിയായി. വാങ്ങാൻ ആളില്ലാത്തതിനാൽ വെള്ളരിക്ക പശുക്കൾക്കു കൊടുത്ത കർഷകർവരെ സംസ്ഥാനത്തുണ്ട്.

പയർ, വെള്ളരിക്ക, മത്തൻ, കുമ്പളം, ചീര, നരമ്പൻ, പടവലം, പാവയ്ക്ക, വെണ്ട തുടങ്ങിയവയെല്ലാം കാസർകോട്ട് സുലഭമായി വിളഞ്ഞിട്ടുണ്ട്. മഴ ധാരാളം ലഭിച്ചതിനാൽ ഇത്തവണ ജലക്ഷാമം ഉണ്ടായിട്ടില്ല. വിളവെടുപ്പു സമയത്തു വിലയിടിവ് പതിവായതോടെ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണെന്നു കർഷകർ പറയുന്നു. 

vegetable-2
മുളിയാര്‍ മജക്കാറിലെ എം.സത്യനാരായണ റാവു പച്ചക്കറിത്തോട്ടത്തില്‍

പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ് കാസർകോട്ടേക്കില്ല

കാസർകോട് ജില്ലയിലെ കർഷകരിൽനിന്നു പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ് സംവിധാനം ഏർപ്പെടുത്താത്തതാണു പച്ചക്കറി  വിൽപന കുറയാനുള്ള പ്രധാന കാരണം. കണ്ണൂരിലുള്ള ഹോർട്ടികോർപ്പിന്റെ ഓഫിസിൽനിന്നാണു ജില്ലയിലെ കാര്യങ്ങളും നോക്കുന്നത്. കാസർകോട് ഹോർട്ടികോർപ്പിന് ഓഫിസോ സംഭരണ കേന്ദ്രങ്ങളോ ഇല്ല.

വിപണി വിലയേക്കാൾ കൂടുതൽ വില ഇപ്പോൾ ഹോർട്ടികോർപ് നൽകുന്നുണ്ടെങ്കിലും ഇവിടത്തെ കർഷകർക്ക് അതിന്റെ പ്രയോജനമില്ല. കാസർകോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണു പ്രധാന ആവശ്യം. കൃഷിഭവനുകൾ കേന്ദ്രീകരിച്ചു പച്ചക്കറി ക്ലസ്റ്ററുകളും ഇക്കോഷോപ്പുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും വിലസ്ഥിരത ഉറപ്പാക്കാൻ കഴിയാത്തതാണ് ഈ രംഗത്തെ പ്രധാന പ്രശ്നം.

വിപണിവില നോക്കിയാണ് ഇവിടെയും വില ഏറുകയും കുറയുകയും ചെയ്യുന്നത്. ഇവയിൽ പലതും തുറക്കുന്നുമില്ല. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും കർഷകർക്കു ന്യായവില ഉറപ്പാക്കാൻ ഇടപെടുന്നില്ല. 8 സ്റ്റാളുകൾ മാത്രമേ ഇവർക്കുള്ളൂ. ജില്ലാ ആസ്ഥാനമായ കാസർകോട് നഗരത്തിലുൾപ്പെടെ കടകളില്ല.

"കൃഷിവകുപ്പിന്റെ സഹായങ്ങളൊന്നുമില്ലാതെയാണു കാറഡുക്ക നെച്ചിപ്പടുപ്പിലെ തറവാട് വളപ്പിൽ നേന്ത്രവാഴ കൃഷി ചെയ്തത്. കിലോയ്ക്ക് 20 രൂപ പോലും കിട്ടാത്ത സ്ഥിതിയാണ്. കുലകൾ മൂത്തു പഴുക്കാൻ തുടങ്ങി. വിലസ്ഥിരത സർക്കാർ ഉറപ്പാക്കിയില്ലെങ്കിൽ കൃഷി തുടരാൻ പ്രയാസമാണ്."  കെ. കുഞ്ഞപ്പ, നേന്ത്രവാഴ കർഷകൻ

"ഒരു കിലോ വെള്ളരിക്ക 30 രൂപ കൊടുത്തു മാസങ്ങൾക്കു മുൻപു വാങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ ഞാൻ വിൽക്കുന്ന സമയത്ത് 8 രൂപ പോലും തരാൻ കച്ചവടക്കാർ തയാറാകുന്നില്ല. ഇപ്പോഴത്തെ കൂലിയും വളത്തിന്റെ വിലയും നോക്കുമ്പോൾ കൃഷി വലിയ നഷ്ടമാണ്."  എം. സത്യനാരായണ റാവു, മജക്കാർ, പച്ചക്കറി കർഷകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com