കേരളത്തിന്റെ ക്ഷാമം തീർക്കാൻ തമിഴ്നാട് പാൽ
Mail This Article
കേരളത്തിന്റെ പാൽ ക്ഷാമം തീർക്കാൻ നാളെ മുതൽ തമിഴ്നാട് പാൽ. തമിഴ്നാട്ടിൽ നിന്നു ദിവസം ഒന്നര ലക്ഷം ലീറ്റർ പാൽ തമിഴ്നാട് കോ–ഓപ്പറേറ്റിവ് മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ കേരളത്തിലെത്തിക്കും. ലീറ്ററിനു 40 രൂപ നിരക്കിലാണു പാൽ വാങ്ങുന്നത്. ഇതു സംസ്കരിച്ചു വിപണിയിൽ എത്തിക്കുമ്പോൾ മിൽമയ്ക്ക് ഒരു രൂപ അധിക ചെലവുണ്ടാകും. അടുത്തിടെ പാൽ വില കൂട്ടിയതിനാൽ വില കൂട്ടാൻ മിൽമയ്ക്കു സാധിക്കില്ല.
നിലവിൽ കർണാടക മിൽക് ഫെഡറേഷനിൽ നിന്നു ദിനംപ്രതി 95,000 ലീറ്റർ പാൽ വാങ്ങുന്നുണ്ട്. സംസ്ഥാനത്ത് ഇതിനുമുൻപു പാലിനു ക്ഷാമം നേരിട്ടത് 2008, 2011 വർഷങ്ങളിലായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലും സമാന സ്ഥിതിയായിരുന്നതിനാൽ മഹാരാഷ്ട്രയിൽ നിന്നാണ് അന്നു പാൽ എത്തിച്ചത്.
ക്ഷാമത്തിനു കാരണം കാലാവസ്ഥ മാറ്റം
കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റമാണു പാൽ ക്ഷാമത്തിന്റെ ഒരു കാരണമെന്നു ക്ഷീര വികസന വകുപ്പു ഡയറക്ടർ എസ്. ശ്രീകുമാർ. ഡിസംബർ മുതലുള്ള അതികഠിനമായ ചൂട് പശുക്കളെ തളർത്തിയതു പാൽ ഉൽപാദന ഇടിവിനു കാരണമായി. പുല്ലുമേടുകൾ ഉണങ്ങിയതും പച്ചപ്പുല്ല് കിട്ടാനില്ലാത്തതും സ്ഥിതി വഷളാക്കി.
വിലവർധനയും തിരിച്ചടി
കാലിത്തീറ്റയ്ക്കും വൈക്കോലിനുമുണ്ടായ വില വർധന കർഷകരെ ബാധിച്ചെന്നു മിൽമ മേഖലാ ചെയർമാൻ കല്ലട രമേഷ്. വില ഉയർന്നതോടെ കർഷകർ കാലിത്തീറ്റ വാങ്ങാത്ത സ്ഥിതിയുണ്ട്.