ഇഞ്ചി കുടുംബത്തിലേക്ക് രണ്ട് അംഗങ്ങൾകൂടി, കണ്ടെത്തിയത് മലയാളി സംഘം
Mail This Article
ഇഞ്ചി കുടുംബത്തിൽപ്പെട്ട 2 ഇനങ്ങളെ കൂടി കണ്ടെത്തി മലയാളി ഗവേഷക സംഘം. അമോമം നാഗമിയൻസ്, അമോമം റാവുയി എന്നാണ് പേരിട്ടത്. പെരിയ ഏലത്തിന്റെ വന്യ വർഗത്തോടു സാദൃശ്യമുള്ളതാണിവ. ഏപ്രിൽ, മേയ് മാസങ്ങളിൽ പൂവിടുകയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കായ്‌കൾ പാകമാവുകയും ചെയ്യും. അമോമം നാഗമിയൻസ് നാഗലാൻഡിലെ കൊഹിമയിൽനിന്നാണ് ഗവേഷകർക്കു കിട്ടിയത്. രാജ്യാന്തര സസ്യ വർഗീകരണ ശാസ്ത്ര ജേർണലായ ‘തായ്‍വാനി’ൽ അമോമം നാഗമിയൻസിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി.
അമോമം റാവുയി സിക്കിമിലെ പാങ്താങ് മലനിരകളിൽനിന്നാണ് ലഭിച്ചത്. ന്യൂസിലാൻഡ് ജേർണലായ ഫൈക്കോടാക്സയിൽ സസ്യത്തിന്റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ബെംഗളൂരു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആൻഡ് അരോമാറ്റിക് സസ്യ വർഗീകരണ ശാസ്ത്രജ്ഞൻ ഡോ. ആർ.ആർ. റാവുവിനോടുള്ള ആദര സൂചകമായാണ് ഒന്നിന് റാവുയി എന്ന പേരു നൽകിയത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. വി.പി. തോമസ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ശാസ്ത്രജ്ഞൻ ഡോ. എം. സാബു, പട്ടാമ്പി ഗവ. കോളജ് അധ്യാപകൻ ടി. ജയകൃഷ്ണൻ, കാലിക്കറ്റ് സർവകലാശാല ഗവേഷകൻ പി.പി. രജീഷ്, കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ മുഹമ്മദ് നിസാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.