വർഷത്തിൽ 40 ടൺ പച്ചക്കറി; ഉണ്ണിക്കൃഷ്ണന് ദേശീയ അംഗീകാരം
Mail This Article
പച്ചക്കറി കൃഷിയിൽ നൂതന കൃഷി ആശയം നടപ്പിലാക്കിയ കൈപ്പറമ്പ് പുത്തൂർ സ്വദേശി ഉണ്ണിക്കൃഷ്ണൻ വടക്കുംചേരിക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കർഷക പുരസ്കാരം. കീടനാശിനി ഉപയോഗിക്കാതെ ജൈവ പച്ചക്കറി കൃഷിയിൽ നടത്തിയ മികച്ച വിളവെടുപ്പിനാണ് അംഗീകാരം. 40 ടൺ പച്ചക്കറി ഒരു വർഷത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട് ഈ യുവ കർഷകൻ. 2016ൽ തൃശൂർ ജില്ലയിലെ മികച്ച പച്ചക്കറിക്കർഷകനുള്ള അവാർഡ് ഇദ്ദേഹത്തിനായിരുന്നു. കംപ്യൂട്ടർ ടെക്നീഷ്യനായിരുന്ന ഉണ്ണികൃഷ്ണൻ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.
ഷിഫ്റ്റ് കൃഷി
ഒന്നരയേക്കർ കൃഷിഭൂമിയെ മൂന്നായി തിരിച്ച് ആദ്യത്തെ 50 സെന്റിൽ കൃഷിയിറക്കും. ഇത് വിളവെടുപ്പിനു പാകമാവുമ്പോൾ അടുത്ത 50 സെന്റിൽ കൃഷിയിറക്കും. അങ്ങനെ വർഷം മുഴുവനും കൃഷി തുടരുന്ന സമ്പ്രദായമാണ് ഇത്.
10 ഏക്കർ കൃഷി
കൈപ്പറമ്പ് പുത്തൂരിലെ വീടിനോട് ചേർന്നുള്ള 10 ഏക്കർ സ്ഥലത്താണ് കൃഷി. ഡ്രിപ് ഇറിഗേഷൻ വഴി കൃഷിക്ക് ആവശ്യമായ വെള്ളമാണ് ഉപയോഗിക്കുന്നത്. കൃഷിയിറക്കുന്നതിനു മുൻപായി മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കും. കുറവുള്ള മൂലകം നിക്ഷേപിക്കും. തുടർന്ന് ആട്ടിൻ കാഷ്ഠം, കോഴിക്കാഷ്ഠം, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങും മണ്ണിരക്കമ്പോസ്റ്റും ചേർത്ത് ബെഡ് തയാറാക്കും. അതിനു മുകളിൽ നിശ്ചിത അകലത്തിൽ തുളകളിട്ട പോളിത്തീൻ ഷീറ്റ് വിരിച്ച‌് ഓരോ സുഷിരത്തിലും വിത്തിടും. അവിടെ മാത്രം തുള്ളിനന രീതിയിലൂടെ വെള്ളമെത്തിക്കും. പച്ചക്കറികൾക്ക് ഒരു ദിവസം ഒരു ലീറ്റർ വെള്ളമാണ് ആവശ്യമുള്ളതെന്നും കൂടുതലായാൽ വിളവ് കുറയുമെന്നും അദ്ദേഹം പറഞ്ഞു.
നീളത്തിൽ വലകെട്ടി പയറും പാവലും പടർത്തുന്ന വെർട്ടിക്കൽ കൃഷിരീതിയും പരീക്ഷിക്കുന്നുണ്ട്.