ക്ഷീരകർഷകർക്ക് തിരിച്ചടി, മിൽമ മലബാർ മേഖല യൂണിയൻ നാളെ പാൽ സംഭരിക്കില്ല
Mail This Article
കോവിഡ്–19മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുള്ളതിനാൽ മിൽമ മലബാർ മേഖലാ യൂണിയൻ നാളെ പാൽ സംഭരിക്കില്ല. മാർച്ച് 24 ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവുമുള്ള സംഭരണം വേണ്ടെന്നു വയ്ക്കുകയാണെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.
കോവിഡ്–19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളെത്തുടർന്ന് മലബാർ മേഖലയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇത് പാൽ വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മിൽമ അറിയിച്ചു. അതേസമയം, ക്ഷീരസംഘങ്ങളിൽ പാൽ സംഭരണം വർധിച്ചിട്ടുമുണ്ട്. ഇതാണ് ഇത്തരത്തിലൊരു നടപടിക്ക് മിൽമയെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിലും സംഭരണത്തിൽ നിയന്ത്രണമുണ്ടായേക്കാമെന്ന സൂചനയും മിൽമ മലബാർ മേഖലാ യൂണിയൻ നൽകുന്നുണ്ട്.
അതേസമയം, പാൽ വിൽപനയിലൂടെ ഉപജീവനം നടത്തുന്ന കർഷകരെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചേക്കും. പാൽ വിൽപനയിലൂടെ വരുമാനം കണ്ടെത്തുന്ന ഒട്ടേറെ കർഷകർ മലബാർ മേഖലയിലുണ്ട്.