കോവിഡ്–19: മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് നിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
Mail This Article
കോവിഡ്–19 ഭീതിയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ മേഖലയിലെ കർഷർക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കാർ നിർദേശങ്ങളനുസരിച്ച് ഉദ്യോഗസ്ഥരുടെ സേവനം ദിവസേന 50 ശതമാനം എന്ന നിലയിൽ ഏർപ്പെടുത്തുന്നു. മാത്രമല്ല രോഗഭീതിയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മനുഷ്യരുടെ സഞ്ചാരവും സമ്പർക്കവും കുറയ്ക്കുന്നതിനായി ചില നിർദേശങ്ങളും നൽകുന്നുണ്ട്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നിർദേശങ്ങൾക്കൂടി പരിഗണിച്ചാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
1. അടിയന്തിര സാഹചര്യങ്ങിൽ മാത്രം മൃഗങ്ങളെ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവരിക.
2. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്ററിനറി ഡോക്ടറെ/ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടറെ നിങ്ങളുടെ വീട്ടിലേക്ക് വിളിക്കുക.
3. പക്ഷിമൃഗാദികൾക്ക് രോഗാവസ്ഥയുണ്ടെങ്കിൽ വെറ്ററിനറി ഡോക്ടറെയോ മറ്റ് ഉദ്യോഗസ്ഥരെയോ ഫോണിൽ ബന്ധപ്പെട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുക.
4. മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോൺ നമ്പരുകൾ പ്രദർശിപ്പിക്കും.
5. പ്രതിരോധ കുത്തിവയ്പ്പുകൾ, പൊതുവായുള്ള ആരോഗ്യ പരിശോധന, കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, അടിയന്തിര പ്രാധാന്യമില്ലാത്ത സേവനങ്ങൾ എന്നിവ കോവിഡ്–19 ഭീതി മാറുന്നതുവരെ നീട്ടിവയ്ക്കാൻ ശ്രമിക്കുക.
6. ജലദോഷം, തുമ്മൽ രോഗലക്ഷണങ്ങളുള്ളവരും കോവിഡ്–19 രോഗികളുമായി അടുത്തിടപഴകിയവരും സമീപകാലത്ത് വിദേശ രാജ്യങ്ങളിൽനിന്നു വന്നവരും വീട്ടിൽത്തന്നെ ആയിരിക്കാൻ ശ്രദ്ധിക്കുക. മൃഗാശുപത്രിയിൽ വരാതിരിക്കുക.
7. ഫാം/തൊഴുത്തും പരിസരവും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കുക.
8. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
9. പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.
10. രോഗനിയന്ത്രണത്തിനുള്ള സർക്കാർ പൊതു നിർദേശങ്ങൾ ശ്രദ്ധിക്കണം.
11. അതാത് സമയങ്ങളിൽ ഇറങ്ങുന്ന സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരാവുന്നതാണ്.