പൈനാപ്പിൾ നീക്കം മുടങ്ങി; 5000 ടൺ നാശത്തിലേക്ക്
Mail This Article
ഇതര സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതിനു പിന്നാലെ ആഭ്യന്തര വിപണികളിലേക്കും എത്തിക്കാൻ കഴിയാതായതോടെ പൈനാപ്പിൾ കൃഷി നാശത്തിലേക്ക്. വിപണികളിലേക്ക് എത്തിക്കാൻ സാധിക്കാതെ വന്നതോടെ കർഷകർ പൈനാപ്പിൾ വിളവെടുക്കാതെ തോട്ടത്തിൽ തന്നെ നിർത്തിയിരിക്കുകയാണ്. പാകമെത്തിയ പഴങ്ങൾ നശിക്കുന്ന സ്ഥിതി. വില വലിയ തോതിൽ കുറയുകയും ചെയ്തിട്ടുണ്ട്.
വാഴക്കുളത്തുനിന്ന് 1200 ടൺ പൈനാപ്പിളാണ് പ്രതിദിനം നൂറിലധികം ലോഡുകളായി കയറ്റിയയച്ചുകൊണ്ടിരുന്നത്. 20 കോടിയോളം രൂപയുടെ നഷ്ടമാണ് കയറ്റുമതി നിലച്ചതു മൂലം ഇതിനകം പൈനാപ്പിൾ കർഷകർക്കും വ്യാപാരികൾക്കുമുണ്ടായിരിക്കുന്നത്. നല്ല വില ലഭിക്കേണ്ടുന്ന വേനൽക്കാലത്ത്, ഏകദേശം 5000 ടൺ പൈനാപ്പിളാണ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള തോട്ടങ്ങളിൽ വിളവെടുക്കാതെ കിടക്കുന്നത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കാണു കയറ്റുമതി നടത്തിയിരുന്നത്. വിദേശ രാജ്യങ്ങളിലേക്കും പൈനാപ്പിൾ കയറ്റി അയച്ചിരുന്നു. ലോറികൾ പലയിടത്തും തടഞ്ഞതോടെ ഇപ്പോൾ സംസ്ഥാനത്തിനുള്ളിലേക്കും ലോഡ് കൊണ്ടുപോകാൻ ആരും തയാറാകുന്നില്ല. .
ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്താൻ ശ്രമം
സർക്കാർ പൊതുജനങ്ങൾക്കു നൽകുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യധാന്യ കിറ്റിൽ പൈനാപ്പിളും ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യം കൃഷിമന്ത്രിയോടും സിവിൽ സപ്ലൈസ് മന്ത്രിയോടും ചർച്ച ചെയ്തെന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും എൽദോ ഏബ്രഹാം എംഎൽഎ പറഞ്ഞു.