മലബാറിൽ ക്ഷീരകർഷകർക്കായി 3 കോടി രൂപ ധനസഹായം
Mail This Article
കോവിഡ്-19ന്റെ വ്യപനം തടയുന്നതാനായി വന്ന നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മലബാറിലെ ക്ഷീര കർഷകർക്ക് 3 കോടി രൂപയുടെ അടിയന്തിര ധനസഹായം നൽകുമെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ. വീഡിയോ കോൺഫറൻസ് മുഖേന ബുധനാഴ്ച (25–03–2020) ചേർന്ന മിൽമ, മലബാർ മേഖലാ യൂണിയൻ ഭരണസമിതി യോഗത്തിലാണ് തീരുമാനം.
നിലവിൽ ഈ മാസം 31 വരെ കാലിത്തീറ്റ ചാക്കൊന്നിന് 100 രൂപാ വീതം ധനസഹായം നൽകി വരുന്നുണ്ട്. കൂടാതെ കർഷകർ അളന്ന ഓരോ ലിറ്റർ പാലിനും ഒന്നര രൂപാ വീതം 2020 ഫെബ്രുവരി 11 മുതൽ 2020 മാർച്ച് 10 വരെ നൽകിയിരുന്നു.
ഇതിന് പുറമെയാണ് 3 കോടി രൂപയുടെ അടിയന്തിര സഹായമായി നൽകുന്നത്. ഇത് മാർച്ച് 11 മുതൽ 20 വരെ സംഭരിച്ച പാലിന് അധിക വിലയായി ലിറ്ററൊന്നിന് ഒരു രൂപ വീതവും, 2020 ഏപ്രിൽ 1 മുതൽ 15 വരെ കാലിത്തീറ്റ ചാക്കൊന്നിന് 200 രൂപാ വീതവും സബ്സിഡിയായാണ് നൽകുന്നത്.
കൂടാതെ മലബാർ മിൽമയിലെ എല്ലാ ക്ഷീരസംഘങ്ങളിലെയും ജീവനക്കാർക്ക് ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ എന്നിവ നൽകുന്നതിനായി 12 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇതിനു പുറമെ കാലിത്തീറ്റ വസ്തുക്കളായ വൈക്കോൽ, സൈലേജ്, പച്ചപ്പുല്ല്, ചോളത്തണ്ട് എന്നിവയ്ക്ക് പ്രത്യേക സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മിൽമ, മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടർ വിജയകുമാരൻ എന്നിവർ അറിയിച്ചു.