മുഖ്യമന്ത്രിക്ക് ഒരു ക്ഷീരകർഷകന്റെ തുറന്ന കത്ത്
Mail This Article
ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് മലബാർ മേഖല ക്ഷീരകർഷകർ സമർപ്പിക്കുന്നു.
കൊറോണ എന്ന മഹാമാരി തടയുവാൻ മലബാർ മേഖലയിലെ ക്ഷീരകർഷകരായ ഞങ്ങൾ അങ്ങയോടൊപ്പം തന്നെ ഉണ്ട്. മലബാർ മേഖല യൂണിയൻ നിർദ്ദേശപ്രകാരം ഞങ്ങൾ പാൽ വെറുതെ കളയേണ്ടി വരുന്ന വിഷയം അങ്ങേയ്ക്കു അറിയാമല്ലോ.
ഞങ്ങൾ ജീവിതമാർഗമായി തിരഞ്ഞെടുത്ത ക്ഷീരമേഖലയിൽ ഇങ്ങനെ പെട്ടന്ന് നിരുത്സാഹപ്പെടുത്തുന്ന സാഹചര്യം വന്നാൽ ഇനി ഈ മേഖലയിലും കൂട്ട ആത്മഹത്യാ പ്രവണതയ്ക്കുള്ള വഴി മലബാർ മേഖല യൂണിയൻ തുറക്കുകയാണെന്നുള്ള കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു. കാരണം വായ്പയില്ലാത്ത കർഷകർ കുറവാണ്.
സർ,
കേരളത്തിൽ പാൽ സംഭരണം മിൽമ നിർത്തിയെങ്കിലും വയനാട്ടിലെ പല സ്ഥലങ്ങളിലും തമിഴ്നാട്ടിൽനിന്നുള്ള പാൽ സുലഭമാണ്. കേരളത്തിലെ കർഷകർ ബുദ്ധിമുട്ടിലായപ്പോൾ തമിഴ്നാട്ടിലെ സ്വകാര്യ പാൽ വിതരണ കമ്പനികൾ ഇവിടെനിന്ന് പണം വാരുന്നു. കേരളത്തിലെ പാൽ തമിഴ്നാട്ടിലേക്ക് കൊണ്ടുചെല്ലേണ്ട എന്നാണ് ഇപ്പോൾ പറയുന്നത്. അതുകൊണ്ടുതന്നെ അവിടുത്തെ പാൽ ഇവിടെ വിൽക്കുന്നത് വിലക്കാൻ സർക്കാരിന് കഴിഞ്ഞാൽ സാധാരണക്കാരായ കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കും.
അതല്ലെങ്കിൽ കൊറോണക്കാലത്ത് എടുക്കാത്ത പാലിന്റെ പൈസ ഒന്നുകിൽ സർക്കാർ തരുകയോ കോടാനു കോടി ലാഭവും, ബാങ്ക് ബാലൻസുമുള്ള മിൽമയോട് തരാൻ പറയുകയോ ചെയ്തു ഞങ്ങളെ ഈ ബുദ്ധിമുട്ടിൽനിന്നു രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നു.
അഭിലാഷ്,
സെക്രട്ടറി,
മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ