തീറ്റയില്ല, ഞീഴൂരിൽ 6000 കോഴികളെ കൊന്നു; കൊന്നത് ചാക്കിൽക്കെട്ടി
Mail This Article
ലോക് ഡൗണിനെത്തുടർന്ന് കോഴിത്തീറ്റ കിട്ടാതായതോടെ കോഴിക്കുഞ്ഞുങ്ങളെ കർഷകർ കൊന്നൊടുക്കുന്നു. കടുത്തുരുത്തി ഞീഴൂർ പഞ്ചായത്തിൽ 22 ദിവസം പ്രായമായ 6,000 കോഴിക്കുഞ്ഞുങ്ങളെ ഇന്നലെ കൊന്നൊടുക്കി. കാട്ടാമ്പാക്ക് ചാമക്കാല ബെന്നി സ്കറിയ, ചാമക്കാല അനി, പത്മവിലാസം അനി, ചിറപ്പാട്ട് കുര്യാച്ചൻ, കിഴക്കേപ്പറമ്പിൽ മാത്യൂസ് എന്നിവരാണ് ഫാമുകളിലെ കോഴികളെ കൊന്നത്.
5 പേരുടെ ഫാമുകളിൽ പതിമൂവായിരത്തോളം കോഴികളുണ്ട്. ഈസ്റ്റർ – വിഷു വിപണി ലക്ഷ്യമിട്ട് വളർത്തിയവയാണിത്. തമിഴ്നാട്ടിൽ നിന്ന് പിറവം, വട്ടപ്പാറ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ എത്തുന്ന കോഴിത്തീറ്റ ഫാമുകളിൽ എത്തിച്ചാണ് കോഴികൾക്കു നൽകിയിരുന്നത്. 2500 കോഴികളുള്ള ഷെഡിൽ 2000 കിലോയോളം തീറ്റ ഒരാഴ്ച വേണ്ടി വരും.
ലോക്ഡൗൺ ആയതിനാൽ കോഴിത്തീറ്റ ലോറികൾ കേരളത്തിലേക്കു വരുന്നില്ല. ഒരു കോഴിക്കുഞ്ഞിന് 25 രൂപ എന്ന നിരക്കിൽ വാങ്ങി ഫാമുകളിൽ 22 ദിവസം വളർത്തിയതിനു ശേഷം ഒരാഴ്ചയിലധികമായി തീറ്റ കിട്ടാനില്ലാതെ വന്നതോടെയാണ് കൊന്നൊടുക്കാൻ തീരുമാനിച്ചതെന്ന് ഫാം ഉടമയായ ചാമക്കാല ബെന്നി സ്കറിയ പറഞ്ഞു. ഓരോ കർഷകനും 2 ലക്ഷത്തോളം രൂപ വീതം നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.