അഗ്നിരക്ഷാ സേനയ്ക്ക് കെടുത്താൻ മാത്രമല്ല; കൊയ്യാനുമറിയാം
Mail This Article
അപ്രതീക്ഷിത വേനൽ മഴ നെൽപാടങ്ങളിൽ വെള്ളം നിറച്ചപ്പോൾ, കർഷകരെ സഹായിക്കാൻ അഗ്നിരക്ഷാസേനയും സേനയിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാരും നാട്ടുകാരും കൈകോർത്തു. കോഴിക്കോട് ജില്ലയിലെ നാദാപുരം വേളം പെരുവയൽ, അടിവയൽ പാടശേഖരത്തിലാണ് അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ കൊയ്ത്തു നടന്നത്. ഈ പാടത്ത് ഭൂരിഭാഗം കർഷകരും ആശ്രയിച്ചിരുന്നത് കൊയ്ത്തുയന്ത്രത്തെയാണ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ പാടത്തേക്ക് യന്ത്രം ഇറക്കാൻ സാധിച്ചില്ല. ലോക് ഡൗൺ കാരണം കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വേളം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജനകീയ കൊയ്ത്തിന് പദ്ധതിയിട്ടത്.
ജില്ലാ ഫയർ ഓഫിസറുടെ നിർദേശപ്രകാരം നാദാപുരം, പേരാമ്പ്ര അഗ്നി രക്ഷാനിലയങ്ങളിലെ ജീവനക്കാരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും അടക്കം 40 പേരാണ് നാട്ടുകാർക്കൊപ്പം ജനകീയ വിളവെടുപ്പിൽ പങ്കാളികളായത്. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല, നാദാപുരം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ വാസത്ത് ചെയച്ചൻകണ്ടി, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി. വിനോദൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഒ. അനീഷ്, വി.എൻ. സുരേഷ്, എൻ.പി. ഷിജു, ശ്രീജിൽ, സിവിൽ ഡിഫൻസ് വൊളന്റിയർമാരായ മൂസ, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി. കൃഷി, ആരോഗ്യ വകുപ്പ് അധികൃതരും സംബന്ധിച്ചു.