ADVERTISEMENT

കർഷകർ അനുഭവിക്കുന്ന അവഗണനകളും അപമാനങ്ങളും ചൂണ്ടിക്കാട്ടി സാബു ജോർജ് പങ്കുവച്ച കുറിപ്പ്. 

വീട്ടാവശ്യത്തിന് അല്ലാതെ ആരെങ്കിലും പുതിയതായി കൃഷി ചെയ്തു ജീവിക്കാൻ പ്ലാൻ ചെയ്യുന്നുണ്ട് എങ്കിൽ കുറച്ചു വിഷം ആദ്യം മേടിച്ചുവച്ചിട്ടേ ഇറങ്ങാവൂ. ആദ്യമേ പറഞ്ഞേക്കാം നിങ്ങൾ പ്രശ്നത്തിലാകും.

കുറച്ചു ദിവസമായി മുഖ്യമന്ത്രിയുടെയും നമ്മുടെ കൃഷിമന്ത്രിയുടെയും ഒക്കെ വാക്കുകൾ സോഷ്യൽ മീഡിയയിൽ കറങ്ങുകയാണ്. എല്ലാവരും കൃഷി ചെയ്യാൻ ഇറങ്ങിത്തിരിക്കണം എന്ന് ദിവസവും പലവട്ടം പറയുന്നു. 

ബഹുമാന്യനായ മുഖ്യമന്ത്രി വാഴകൃഷിയെക്കുറിച്ച് എടുത്തുപറയുന്നു. എന്നാൽ, ഒരു കിലോ നേന്ത്രവാഴ വെറും 15 രൂപയ്ക്കു പോലും മാർക്കറ്റിൽ എടുക്കാൻ ആളില്ലാതെ ലോഡ് മുഴുവൻ തിരിച്ചുകൊണ്ടുവന്നു ഫ്രീ ആയി വിതരണം നടത്തിയ കാര്യം അപ്പൻ ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞപ്പോഴാണ് എനിക്ക് മുഖ്യമന്ത്രി പറഞ്ഞ വാഴക്കാര്യം ഓർമ വന്നത്.

സത്യത്തിൽ കൃഷിവകുപ്പിന് ഓരോ ഐറ്റത്തിനും ഒരു ന്യായവില പോലും പ്രഖ്യാപിക്കാൻ കഴിയില്ലേ? എന്നിട്ട് സർക്കാരിനുതന്നെ ഇത് കർഷകരുടെ കയ്യിൽനിന്നു വാങ്ങി സംഭരിച്ചുകൂടെ?

ഇങ്ങനെ മാർക്കറ്റിൽ കൊണ്ടുപോയി ഇങ്ങനെ നിങ്ങൾക്ക് വേണോ പ്ളീസ് നിങ്ങൾക്ക് വേണോ എന്ന് ചോദിച്ചു തട്ടിക്കളിപ്പിച്ചു കർഷകരെ എന്തിനിങ്ങനെ അപമാനിക്കണം?

വെറുതെ കയ്യടി കിട്ടാൻ പത്രസമ്മേളനം നടത്തിയാൽ എല്ലാം കഴിഞ്ഞോ? എന്തെങ്കിലും പ്രവൃത്തിയിൽ വരണ്ടേ, ആരോട് പറയാൻ അല്ലേ!

ഇത് ചെയ്തു ശീലിച്ചവർ എത്ര നഷ്ടം വന്നാലും വീണ്ടും ചെയ്യും, വട്ടാണ് ഇവർക്ക്... കഴിഞ്ഞ കൊല്ലം തന്നെ വാഴകൾ ഒക്കെ കൊത്തികളയാൻ അപ്പനോട് ഞാൻ പറഞ്ഞതാണ്, കേട്ടില്ല. കൂലി കൊടുക്കുന്നതിന്റെ പത്തിലൊന്ന് കിട്ടിയെങ്കിൽ രസമുണ്ടായിരുന്നു ഈ കളി.

സർക്കാർ ജീവനക്കാർക്ക് കൊതിപ്പിക്കുന്ന ആനുകൂല്യങ്ങൾ നൽകി നിങ്ങൾ സുഖിപ്പിക്കുമ്പോൾ, അവർക്കു പിന്നിൽ കരുവാളിച്ച മുഖവും ദേഹവുമായിനിന്ന് ഞങ്ങൾ നീട്ടിയ ഭിക്ഷപ്പാത്രങ്ങൾ നിങ്ങൾ കാണാതെ പോയതെതെന്തേ?

കോവിഡ് വന്ന് സകല വഴികളും അടച്ചു പൂട്ടി പട്ടിണിയുടെ ഭീഷണിയിൽ പകച്ചു നിൽക്കേണ്ടി വന്നപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂമി തരിശിടാതെ കൃഷി ചെയ്യാൻ കർഷകരെ ആഹ്വാനം ചെയ്തിരിക്കുന്നു! സന്തോഷം. ഒരു കാര്യം ഓർമിപ്പിക്കട്ടെ. അയ്യഞ്ചു വർഷങ്ങൾ കൂടുമ്പോഴുള്ള സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയ്ക്കോ, ആറാറു മാസം കൂടുമ്പോൾ കൃത്യമായി ക്ഷാമബത്തയെന്ന പേരിൽ അവർക്കു ആയിരക്കണക്കിനു രൂപ കൂട്ടിക്കൊടുക്കുന്നതിനോ സർക്കാർ കാണിക്കുന്ന ശുഷ്കാന്തി കർഷകന്റെ കാര്യത്തിൽ കാണിക്കണമെന്ന അത്യാഗ്രഹമൊന്നും ഞങ്ങൾ കർഷകർക്കില്ല.

കൃഷിനാശം സംഭവിക്കുമ്പോൾ, ഉൽപ്പന്നങ്ങളുടെ വിലയിടിവ് അശനിപാതം പോലെ ഞങ്ങളെ കരിച്ചു കളയുമ്പോൾ ഒരു കൈത്താങ്ങ് മനുഷ്യത്വത്തിന്റെ പേരിലെങ്കിലും നൽകാൻ മാറിമാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ടോ?

വൻകിട മുതലാളിമാരും കമ്പനികളും രാഷ്ട്രീയ പ്രഭുക്കളുടെ ബിനാമിമാരും കോർപ്പറേറ്റുകളും അടയ്ക്കാത്ത നികുതികളും തിരിച്ചടയ്ക്കാത്ത വായ്പകളും ഈടാക്കാൻ ചെറുവിരലനക്കാത്ത നിങ്ങൾ ദുരിതം തിന്ന് നാടിനെ പോറ്റാൻ പണിയെടുക്കുന്ന ഞങ്ങളുടെ ഗതികേടിന്റെ കടബാധ്യതകളീടാക്കാൻ ക്രൂരമായ ജപ്തി നടപടികൾ നടത്തുമ്പോൾ ഇവർ നമ്മുടെ അന്നദാതാക്കളാണ് എന്നെങ്കിലും ഓർക്കേണ്ടതായിരുന്നില്ലേ?

കർഷകരെ രണ്ടാംകിടക്കാരായി കാണുന്നവർ, പട്ടിണിസാധ്യത മുന്നിൽ കാണുമ്പോഴെങ്കിലും കൃഷിയെക്കുറിച്ച് ആലോചിച്ചതു നന്നായി. ഒന്നോർത്താലും, കോവിഡ് ഉള്ളപ്പോഴും അല്ലാത്തപ്പോഴും വിശപ്പ് ഒന്നു പോലെയാണ്. കൃഷി നടന്നില്ലെങ്കിൽ, എത്ര പൊങ്ങിപ്പറന്നാലും ശരി, പട്ടിണിയുടെ സൂര്യാതപമേറ്റ് ഈ മണ്ണിൽ വീണു മരിക്കും. 800 രൂപ കൂലി കൊടുത്ത് കൃഷി ചെയ്താൽ തൊഴിലാളികൾക്കു പണി കിട്ടും. ഭക്ഷ്യാവശ്യത്തിന് ഉത്പന്നങ്ങളും കിട്ടും. പാവം കർഷകന് കിട്ടുന്നത് കടക്കെണിയുടെ മറ്റൊരു കടലായിരിക്കും. അതിൽ ചാടി ആത്മഹത്യ ചെയ്യാമെന്നല്ലാതെ മറ്റൊരു വഴിയും ഉണ്ടാവില്ല.

അതിനാൽ നോക്കുകൂലി വാങ്ങി ജീവിക്കുന്നവരും തൊഴി'ലിരു'പ്പുകാരുമൊക്കെച്ചേർന്ന് ഇനി കൃഷി ചെയ്യട്ടെ. തീൻമേശയിൽ വരുന്ന വിഭവങ്ങൾ മണ്ണിൽ വിളയുന്നതെങ്ങനെയാണെന്ന് എല്ലാവരും അറിയണമല്ലോ. ആയതിനാൽ തങ്ങളുടെ സ്വന്തം ആവശ്യത്തിനു മാത്രം കൃഷി ചെയ്താൽ വിശപ്പ് അകറ്റി കടക്കെണിയിൽ ആത്മഹത്യ ചെയ്യാതെ ജീവിക്കാം. 

സർക്കാർ കാന്താരി മുളക് മുതൽ എല്ലാ കാർഷികോൽപന്നങ്ങൾക്കും താങ്ങു വില പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കട്ടെ അപ്പോൾ മാന്യമായി കൃഷി ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com