ഇതാണ് കർഷകർ, കേരളത്തിനു മാതൃകയായി പന്നിക്കർഷകർ
Mail This Article
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ പ്രതിസന്ധിയിലാണെങ്കിലും അതൊക്കെ തരണം ചെയ്ത് കേരളത്തിനു മാതൃകയായി പന്നിക്കർഷകർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നൽകാൻ ലക്ഷ്യമിട്ട് പന്നിക്കർഷകരുടെ കൂട്ടായ്മ നടത്തിയ പ്രയത്നം സഫലമായി. പത്തു ലക്ഷം രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും സമാഹരിച്ചത് 11,52,500 രൂപ. ഈ തുകയുടെ ചെക്ക് കർഷക കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ടി.എം. ജോഷി രാജ്യസഭാ എംപി കെ.കെ. രാഗേഷിനു കൈമാറി. കേരള ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി വാണിശേരി, സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
ലോക്ക് ഡൗണിനെത്തുടർന്ന് ഹോട്ടലുകളും ഹോസ്റ്റലുകളുമെല്ലാം അടച്ചതിനാൽ അടിടങ്ങളിലെ മിച്ചഭക്ഷണത്തെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾ പ്രതിസന്ധിയിലാണ്. പന്നികൾക്കാവശ്യമായ തീറ്റയില്ലാതെ ബുദ്ധിമുട്ടുകയാണ് പല ഫാമുകളും. ഈ സാഹചര്യത്തിലാണ് കോവിഡ്–19 മഹാമാരിക്കെതിരേ പോരാടാൻ 11.52 ലക്ഷം രൂപ സമാഹരിച്ചു നൽകിയ പന്നിക്കർഷകർ മാതൃകയാകുന്നത്.