ADVERTISEMENT

കർഷകരെ സംരംഭകരാക്കാനുള്ള ഫാം പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്പിഒ) നയത്തിനു സംസ്ഥാനം രൂപം നൽകി. കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്കും വിപണനത്തിനും സാങ്കേതിക, സാമ്പത്തിക സംവിധാനമൊരുക്കുകയാണു ലക്ഷ്യം. എഫ്പിഒ കൂട്ടായ്മകൾക്കു ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിക്കാനും സൗകര്യമുണ്ടാകും. കോവിഡിനു ശേഷമുള്ള കാലത്തെ കൃഷിയെക്കുറിച്ചു മനോരമ നടത്തിയ വെബിനാറിൽ എഫ്പിഒയുടെ പ്രസക്തി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. 

ഉൽപാദനം, സംഭരണം, വിപണനം എന്നിവയിൽ ഏകീകൃത രൂപമുണ്ടാക്കും. കൃഷി വകുപ്പിന്റെ  ആനുകൂല്യങ്ങളും സഹായവും ലഭിക്കാൻ എഫ്പിഒകളും വകുപ്പിൽ റജിസ്റ്റർ ചെയ്യണം. കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ പ്രത്യേക നോഡൽ ഏജൻസി രൂപീകരിക്കും. 

ബാങ്ക് വായ്പ മുഖേന പ്രവർത്തന മൂലധനം സ്വരൂപിക്കാൻ കൃഷി വകുപ്പ് സഹായിക്കും. വിവിധ പദ്ധതികളിലൂടെ നടത്തിപ്പു ചെലവിൽ 3% സബ്സിഡി അനുവദിക്കും. വിപണന സംവിധാനമുണ്ടാക്കാൻ 2 ലക്ഷം രൂപ വരെ ധനസഹായം നൽകും. മൂല്യവർധിത ഉൽപന്നങ്ങളുടെ മേളകൾ സംഘടിപ്പിക്കാനും ദേശീയ മേളകളിൽ പങ്കെടുക്കാനും ഒരു ലക്ഷം രൂപ സഹായം കിട്ടും. 

ആദ്യഘട്ടത്തിൽ 100 ഉൽപാദകർക്ക് ഒരു എഫ്പിഒ രൂപീകരിക്കാം. രാജ്യത്ത് ഈ വർഷം 10,000 എഫ്പിഒ ആരംഭിക്കാനാണു കേന്ദ്ര സർക്കാർ തീരുമാനം. കർഷകരുടെ എണ്ണത്തിന് ആനുപാതികമായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തിൽ ക്ലസ്റ്റർ രൂപീകരിക്കാനും വ്യവസ്ഥ ചെയ്യുന്നു. ഫുഡ് പാർക്കുകളും അഗ്രോപാർക്കുകളുമായി ഇവയെ ബന്ധിപ്പിക്കും. 

പച്ചക്കറി വികസന പദ്ധതികളിലെ ഉൽപാദന, ഗ്രേഡിങ് ക്ലസ്റ്ററുകൾ, കുരുമുളക് കർഷക സമിതികൾ, നാളികേര ഉൽപാദക സമിതികൾ, കേരഗ്രാമം കമ്മിറ്റികൾ, ഫ്രൂട്ട്, ഫ്ലവർ, മില്ലറ്റ് വില്ലേജ്, തേൻ ഉൽപാദക സംഘങ്ങൾ, കശുവണ്ടി, കൊക്കോ, ഔഷധസസ്യ പദ്ധതി, ഹോൾട്ടി കൾചർ മിഷൻ ക്ലസ്റ്ററുകൾ, ആത്മ ഗ്രൂപ്പ് തുടങ്ങിയവയ്ക്കെല്ലാം റജിസ്റ്റർ ചെയ്തു പ്രവർത്തിക്കാം. ഇന്ത്യൻ കമ്പനി നിയമം, സഹകരണ നിയമം, ചാരിറ്റബിൾ സെ‍ാസൈറ്റി നിയമം എന്നിവയനുസരിച്ച് എഫ്പിഒ റജിസ്റ്റർ ചെയ്യാം. നിലവിലുള്ള കമ്പനികൾക്കു സഹകരണ നിയമത്തിനു കീഴിലേക്കു മാറാനും അവസരമുണ്ട്.

English summary: How can farmers become entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com