കപ്പയ്ക്ക് ഇനി പെൺകരുത്തും; കപ്പക്കൃഷിക്കു മുന്നിട്ടിറങ്ങി വിദ്യാർഥിനികൾ
Mail This Article
ലോക്‌ഡൗൺ കാലത്ത് കാർഷികരംഗത്തു മാതൃകയായി ഒരു സംഘം വിദ്യാർഥിനികൾ. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നടപ്പാക്കുന്ന ‘കരുതലായി കപ്പ’ പദ്ധതിയിൽ തടമൊരുക്കുന്നതിനും കപ്പനടുന്നതിനും പരിപാലിക്കുന്നതിനുമാണ് പ്രദേശത്തെ വിദ്യാർഥിനികൾ രംഗത്തിറങ്ങിയത്.
കേരള സർക്കാരിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ഭാഗമായാണ് കപ്പക്കൃഷി നടപ്പാക്കുന്നത്. ഭാവിയിലെ കൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് തങ്ങൾ കപ്പ കൃഷിക്ക് പിന്തുണയുമായെത്തിയതെന്ന് വിദ്യാർഥിനികൾ പറയുന്നു. കൂട്ടായുള്ള പ്രവർത്തനങ്ങൾ ആവേശമായതോടെ മറ്റു കൃഷികൾക്കും സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ പെൺകുട്ടികൾ.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ‘കരുതലായി കപ്പ’എന്ന പേരിൽ കപ്പക്കൃഷി ചെയ്യുന്നത്. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്ര വിളിച്ചു കൂട്ടിയ യോഗത്തിലാണ് വിദ്യാർഥിനികൾ, അവരുടെ താൽപര്യം അറിയിച്ചു മുന്നോട്ടു വന്നത്. ഓരോ വീട്ടിലും ചിട്ടയോടെ കൃഷി നടത്തി വിജയിപ്പിക്കാനാണിവരുടെ പരിശ്രമം. വരും ദിവസങ്ങളിൽ കൂടുതൽ സമയം കാർഷിരംഗത്ത് ചെലവഴിക്കാനും ഇവർ തയാറായിക്കഴിഞ്ഞു. ബിരുദ വിദ്യാർഥികളായ നവ്യ എസ്. രാജ്, എ. ഗൗരിലക്ഷ്മി, കാതറീൻ ബ്രിട്ടോ, നിത്യാരാജ്, ഷോജി തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കൂട്ടുകാരെ ഒപ്പം കൂട്ടാനാകുമെന്നാണിവരുടെ പ്രതീക്ഷ.