കീടനാശിനി നിർമാതാക്കൾക്ക് തിരിച്ചടി, കൃഷിയിട പരീക്ഷണം നിരോധിച്ചു
Mail This Article
കീടനാശിനി നിർമാതാക്കൾ സംസ്ഥാനത്ത് കർഷകരുടെ കൃഷിയിടങ്ങളിൽ നടത്തുന്ന ഓൺ ഫാം ഡെമോൺസ്ട്രേഷൻ ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ നിരോധിച്ചു സർക്കാർ ഉത്തരവായി. കൃഷിയിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന കീടനാശിനി കമ്പനികളുടെ പ്രതിനിധികൾ നേരിട്ട് എത്തുകയും പല രാസകീടനാശിനികളും നിർദേശിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴം - പച്ചക്കറികളിൽ കീടനാശിനികൾ ഉൾപ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാത്രമല്ല അടുത്തിടെ നടത്തിയ വിഷാവശിഷ്ട വീര്യ പരിശോധനയിൽ വിഷാംശം കൂടുതലായി കാണപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് സർക്കാർ ഇക്കാര്യം വളരെ ഗൗരവമായി പരിഗണിക്കുകയും ഇത്തരം നടപടികൾ നിരോധിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയും ചെയ്തതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
ഇത്തരം പരീക്ഷണങ്ങൾ പരിസ്ഥിതി സുരക്ഷയെയും സുരക്ഷിത ഭക്ഷ്യോൽപാദനത്തെയും സാരമായി ബാധിക്കുന്നവയാണ്. മണ്ണിനെയും ജൈവ ആവാസ വ്യവസ്ഥയെയും തകിടംമറിക്കുന്ന മാരക കീടനാശിനികൾ വരെ പരീക്ഷണത്തിനായി ഇത്തരം കമ്പനികൾ ഉപയോഗിക്കാറുണ്ട് എന്ന കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഈ സ്ഥിതിവിശേഷം കണക്കിലെടുത്താണ് സ്വകാര്യകമ്പനികളുടെ പ്രദർശനങ്ങളും കമ്പനികളുടെ പ്രതിനിധികൾ കൃഷിയിടത്തിൽ നേരിട്ടു പോയി കർഷകർക്ക് നൽകുന്ന നിർദ്ദേശങ്ങളും നിരോധിച്ച് ഇപ്പോൾ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും.