കൈപ്പത്തികളില്ലെങ്കിലും കൃഷി ചെയ്ത് മണ്ണില്‍ പൊന്നു വിളയിക്കുന്ന ശ്രീധരന് ആശംസയർപ്പിച്ച് കൃഷിമന്ത്രി
Mail This Article
ഒരപകടത്തിൽ ഇരു കൈപ്പത്തികളും നഷ്ടമായ വ്യക്തിയാണ് തിരുവനന്തപുരം കോട്ടൂർ അഗസ്ത്യ വനമേഖലയിലുള്ള ശ്രീധരൻ. രണ്ടു കൈപ്പത്തികളും നഷ്ടപ്പെട്ടെങ്കിലും തളർന്നിരിക്കാൻ ശ്രീധരൻ ഒരുക്കമായിരുന്നില്ല. ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ മണ്ണിലേക്കിറങ്ങി കൃഷി ചെയ്തു. കൈപ്പത്തികളില്ലെങ്കിലും ആ കൈകൾതന്നെയാണ് ശ്രീധരന്റെ ബലം. ശ്രീധരന്റെ കഥ ഏതാനം നാളുകൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ശ്രീധരന് ആശംസയർപ്പിച്ച് രംഗത്തെത്തി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി ആശംസകൾ നേർന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ,
ആത്മവിശ്വാസമാണ് അതിജീവനത്തിനുള്ള ഇന്ധനം എന്ന് ശ്രീധരന്‍ എന്ന കര്‍ഷകന്‍ നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടുപോയ ശ്രീധരന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം നമുക്ക് അത്ഭുതമായി തോന്നാം. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ പഞ്ചായത്തില്‍, കോട്ടൂര്‍ അഗസ്ത്യ വനമേഖലയില്‍ നിന്ന് കുറേ ദൂരം ഉള്ളിലേക്ക് പോകുമ്പോള്‍ കൊമ്പിടി സെറ്റില്‍മെന്റിലാണ് ശ്രീധരന്റെ വീടും കൃഷിയിടവും.
അറ്റുപോയ കൈപ്പത്തികളെ നോക്കി നിരാശനായി ഇരിക്കുകയല്ല ശ്രീധരന്‍ ചെയ്തത്. പിന്നെയോ, തന്റെ വൈകല്യങ്ങളില്‍നിന്ന് കുടുംബം പുലര്‍ത്താനുള്ള വഴികള്‍ വെട്ടിത്തെളിക്കുകയാണ് അദ്ദേഹം ചെയ്തത്. അതാണ് ശ്രീധരനെ വ്യത്യസ്തനാക്കുന്നത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ പാലെടുത്തുകൊണ്ടിരിക്കുന്ന 400 റബര്‍ മരങ്ങള്‍, വെറ്റില കൃഷി, കപ്പ, പയര്‍, കൂവ, ചേന, ആട്, കോഴി തുടങ്ങി എത്രയെത്ര വിളവൈവിധ്യങ്ങള്‍. ബുധനും ശനിയും കോട്ടൂര്‍ ചന്തയില്‍ കാര്‍ഷികവിഭവങ്ങള്‍ വില്‍ക്കുന്നുമുണ്ട്.
പ്രിയപ്പെട്ട ശ്രീധരന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും ആത്മവിശ്വാസത്തെയും അതിജീവനമാര്‍ഗങ്ങളെയും നമുക്ക് മാതൃകയാക്കാം. കഠിനാധ്വാനത്തിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുന്ന ശ്രീധരനും കുടുംബത്തിനും സ്നേഹാഭിവാദനങ്ങള്‍, ആശംസകള്‍.