കർഷകർക്കൊപ്പം ചെളിയിലേക്കിറങ്ങി ഒരു ഉദ്യോഗസ്ഥ, ഇതാണ് വാഴത്തോപ്പിലെ കൃഷി അസിസ്റ്റന്റ്
Mail This Article
ഇങ്ങനെയാവണം കൃഷിയാഫീസർ... ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ദയ ബിജുവിനെ ഉദ്ധരിച്ചാണ് ഈ വാചകം. കർഷകർക്കൊപ്പം ഒരു കർഷകയായി പാടത്തേക്കിറങ്ങി തന്റെ പദവി അർഥവത്താക്കുന്ന ആളാണ് ദയ. കൊക്കരക്കുളത്ത് ആദ്യമായി നെൽകൃഷി ചെയ്യുന്ന നാലു യുവകർഷകർക്ക് മാർഗദർശിയായി ദയ എത്തിയെന്നുമാത്രമല്ല അവർക്കൊപ്പം നിലമൊരുക്കാൻ ചെളിയിലേക്കിറങ്ങുകയും ചെയ്തു. കർഷകർക്കൊപ്പം പാടമൊരുക്കുന്ന ദയ ബിജുവിനെക്കുറിച്ച് അജീഷ് മുതുകുന്നേൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അജീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം.
ഇങ്ങനെയാവണം_കൃഷിയാഫീസർ. വാഴത്തോപ്പ് കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ദയാ മേഡമാണിത്. കൊക്കരക്കുളത്ത് നാല് യുവ കർഷകർ ആദ്യമായി നെൽകൃഷി ചെയ്യുന്നു. പ്രായമായ ഒരു ചേട്ടനാണ് ഇവർക്ക് മാർഗദർശി. ഇവരുടെ കൃഷിക്ക് എല്ലാവിധ സഹായവും ചെയ്യുന്നത് ദയ മേഡമാണ്. പേനകൊണ്ടു മാത്രമല്ലാതെ അവരോടൊപ്പം ഇറങ്ങി അവരിലൊരാളായാണ് ഈ ഉദ്യോഗസ്ഥ ജോലിയോടുള്ള അത്മാർഥത തെളിയിക്കുന്നത്. ചെറുപ്പം മുതലെ കലാകാരിയാണ് കഥയും കവിതയും അതോടൊപ്പം രക്തത്തിലലിഞ്ഞ് ചേർന്നിരിക്കുന്നത് കഥാപ്രസംഗമാണ്. ചിലർക്കിടയിൽ അറിയപ്പെടുന്നത് തന്നെ കാഥിക ദയ എന്നാണ്. ഗുരുവായൂരപ്പന്റെ മുന്നിൽ കഥയവതരിപ്പിക്കാനൊരുങ്ങുകയാണ് ഈ കലാകാരി. ജോലിയിൽ പ്രവേശിച്ചപ്പോൾ കലാപരമായ കാര്യങ്ങൾക്കിറങ്ങാൻ ബുദ്ധിമുട്ട് വന്നെങ്കിലും തനിക്ക് കിട്ടിയ ജോലിയിൽ കലർപ്പില്ലാതെ പൂർണ ആത്മാർഥതയോടെ പൊരുത്തപ്പെട്ടു പോകാൻ ദയ മാഡത്തിന് സാധിക്കുന്നുണ്ടെന്നതിന് മുമ്പ് ജോലി ചെയ്തിട്ടുള്ള ഓഫീസുകളിലേയും ഇപ്പോഴുത്തെ ഓഫീസിലേയും മികവുറ്റ പ്രവർത്തനങ്ങളാണ് ഏറ്റവും വലിയ ഉദാഹരണങ്ങൾ. ‘ബിഗ് സല്യൂട്ട് ദയ മാഡം’.