ഒരു ലക്ഷം രൂപ മുടക്കിയ കൃഷിസ്ഥലത്ത് മോഷണം പതിവ്, വേദന പങ്കുവച്ച് കർഷകൻ
Mail This Article
പലവിധത്തിലുള്ള ചൂഷണങ്ങൾക്കാണ് ഇന്ന് കർഷകർ ഇരയായിക്കൊണ്ടിരിക്കുന്നത്. മലയോര ജനത വന്യജീവികളുടെ ശല്യത്തിൽ പ്രതിസന്ധിയിലായിരിക്കുമ്പോൾ നാട്ടിൻപുറങ്ങളിൽ കൃഷിസ്ഥലത്ത് മനുഷ്യരാണ് ശല്യമാകുന്നത്. ഒരു ലക്ഷം രൂപ മുടക്കി കൃഷി തുടങ്ങിയ സ്ഥലത്ത് മോഷണം നടക്കുന്നതിന്റെ വേദന പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത് ചേർത്തലയിൽനിന്നുള്ള യുവ കർഷകനാണ്. മറ്റുള്ളവർക്ക് തന്റെ അറിവുകൾ പങ്കുവച്ചു നൽകാൻ ശ്രമിക്കുന്ന രഞ്ജിത് ദാസിന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നിരിക്കുന്നത്. അയൽപക്കത്തുള്ള വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മോഷ്ടാവ് ഓടിരക്ഷപ്പെട്ടെന്ന് രഞ്ജിത് പറയുന്നു. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം
ഇന്നു രാവിലെയും മുളകു മോഷണശ്രമം. ഇത് രണ്ടാം തവണയാണ് ഇങ്ങനെ ഒരനുഭവം. അതും ഈ പ്ലോട്ടിൽ തന്നെ. അടുത്ത വീട്ടുകാർ സംശയം തോന്നി പുറത്തു വന്നപ്പോൾ ആൾ ഓടി രക്ഷപെട്ടു. ഓട്ടത്തിനിടയിൽ കൊണ്ടുവന്ന കുട എടുക്കാൻ മറന്നു (ഫോട്ടോയിൽ കാണാം ).
ഏതാണ്ട് ഒരു ലക്ഷം രൂപയ്ക്കടുത്തു മുടക്കിയാണ് ഈ കൃഷി തുടങ്ങിയത്. വിളവെടുത്തു തുടങ്ങിയതേയുള്ളൂ. എത്ര നാൾ പരിചരിച്ചാലാണ് ഈ മുതൽമുടക്കിയ പണം തിരിച്ചു കിട്ടൂ. അത് കഴിഞ്ഞേ ലാഭം എന്നത് കിട്ടൂ. 1 കിലോ മുളക് പറിക്കാൻ തന്നെ അര മണിക്കൂർ വേണം. ഇത്ര ക്ഷമയോടെ അതും കണ്ണു കാണാൻ പറ്റാത്ത വെളുപ്പിന് 4 മണിക്ക് മഴ പെയ്താൽ കുടയും കരുതി വന്ന് പറിക്കാൻ മിനക്കെട്ട ആളെ സമ്മതിക്കണം.
മോഷണം മാത്രമല്ല നശിപ്പിക്കലും ഉണ്ട്. ഇപ്പോഴും ഇങ്ങനെയുള്ള പാഴ്ജന്മങ്ങൾ ഉണ്ടോ?
വാണീജ്യാടിസ്ഥാനത്തിൽ പറമ്പുകൾ ലീസിനെടുത്ത് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് ഇവിടം മാറുന്നു (കാരണങ്ങൾ പലതായി). കൃഷിയിടങ്ങൾ സംരക്ഷിക്കാൻ ഇനി പോലീസ്റ്റേഷൻ കൂടി കയറിയിറങ്ങേണ്ട അവസ്ഥയായി.
English summary: Farm theft