ADVERTISEMENT

കേരളത്തിലെ കർഷകർ നേരിടുന്ന ചൂഷണങ്ങൾക്കെതിരെയും ഉദ്യോഗസ്ഥ നടപടികൾക്കെതിരേയുമുള്ള കർഷകരുടെ പ്രതിഷേധം ശക്തിപ്പെടുത്തുന്നു.  ഇതിന്റെ ഭാഗമായി കർഷക വിവരാവകാശ ചാലഞ്ചിന് (#FarmersRTIChallenge) കർഷകരുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. കേരളത്തിലെ വന്യമൃഗ ശല്യവും കർഷകരും എന്ന ഓൺലൈൻ കൂട്ടായ്മയാണ് കർഷക വിവരാവകാശ ചാലഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വനംവകുപ്പ്, വകുപ്പിനു കീഴിൽ വരുന്ന ഉപ വകുപ്പുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ വിവരാവകാശം വഴി ചോദിക്കാനാണ് തീരുമാനം. പ്രധാനമായും പത്തു കാര്യങ്ങളാണ് കർഷകർക്ക് അറിയേണ്ടത്. അതാണ് വിവരാവകാശ നിയമപ്രകാരം ചോദിക്കുക. 

  1. ഈ വകുപ്പുകൾ എല്ലാംകൂടെ കർഷകന് എന്ത് സംഭാവനയാണ് തന്നത് എന്ന് അറിയണ്ടേ?
  2. കർഷക നഷ്ടപരിഹാരം നൽകേണ്ട തുക അന്യായമായി തടഞ്ഞുവച്ചു അഴിമതി നടത്തുന്ന ഉദ്യോഗസ്ഥ വർഗം, കർഷകർക്ക് ഇതുവരെ എത്ര രൂപ നഷ്ടപരിഹാരമായി നൽകി എന്ന് അറിയണ്ടേ?
  3. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ എത്ര മനുഷ്യജീവനുകൾ കേരളത്തിൽ പൊലിഞ്ഞുപോയി എന്ന് നമുക്ക് അറിയണ്ടേ?
  4. തുടർച്ചയായുള്ള വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവിതം വഴിമുട്ടിയ എത്ര കർഷക ജന്മങ്ങളുണ്ട് എന്ന് അറിയണ്ടേ?
  5. കാട്ടിൽ വനസംരക്ഷണം എന്ന പേരിൽ തേക്ക് മ്യൂസിയം നട്ടുപിടിപ്പിക്കുന്ന വനംവകുപ്പ്, ഇക്കണ്ട കാലം മുഴുവൻ എന്ത് സംരക്ഷണമാണ് കാടിനുള്ളിൽ നടത്തിയത് എന്നു നമുക്ക് അറിയണ്ടേ?
  6. വനാതിർത്തികളിൽ വന്യമൃഗശല്യം ഒഴിവാക്കാനായി വേലിയും കിടങ്ങു നിർമ്മിച്ച വകുപ്പിൽ, ചെലവഴിച്ച കോടികൾ എത്രയെന്നും, അതുകൊണ്ട് ശരിക്കും എവിടെയാണ് മെച്ചം ഉണ്ടായത് എന്നു നമുക്ക് അറിയണ്ടേ?
  7. വനസംരക്ഷണത്തിന്റെ പേരിൽ കോടാനുകോടികൾ വരുന്ന ഫണ്ട് മറ്റു രാജ്യങ്ങളിൽ നിന്നും, പരിസ്‌ഥിതി സംഘടനകളിൽ നിന്നും സ്വീകരിച്ചതിന്റെ കണക്ക് നമുക്ക് അറിയണ്ടേ?
  8. മുട്ടിനു മുട്ടിനു ഓഫീസുകൾ തുറന്നു വച്ച് ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് അല്ലാതെ, കർഷകരെയും, അവന്റെ കാർഷികവിളകളെയും സംരക്ഷിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് ഇവർ ഇതുവരെ ചെയ്തത് എന്ന് നമുക്ക് അറിയണ്ടേ?
  9. സ്വന്തം കൃഷിഭൂമിയിൽ കയറിയ പുള്ളിപ്പുലി കമ്പിവേലിയിൽ കുടുങ്ങിയതിനു, സ്ഥലമുടമയായ കർഷകൻ 14 ദിവസത്തോളം ജാമ്യം പോലും ലഭിക്കാതെ കൊടിയ പീഡനങ്ങൾക്ക് ഇരയായ നാട്ടിൽ, കൈക്കൂലി മേടിച്ച് അഴിമതി നടത്തിയതിനു പിടിയിലായ എത്ര ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് അറിയേണ്ടേ?
  10. കർഷകനുവേണ്ടി എന്നു പറഞ്ഞ്  ചെയ്യാത്ത പ്രവർത്തികൾക്ക് ബില്ല് എഴുതി വാങ്ങുന്ന കരാറുകാരുടെയും, അവർക്കു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥവർഗത്തെയും നമുക്ക് വെളിച്ചത്തു കൊണ്ടുവരേണ്ടേ?

ഇനിയും ചൂഷണങ്ങൾക്കു വിധേയരായി ജീവിക്കാൻ കഴിയില്ല എന്ന് കർഷകർ പറയുന്നു. വന്യജീവികളുടെ ആക്രമണം കൃഷിയിടങ്ങളിൽ തുടർക്കഥയായ സ്ഥിതിക്ക് കർഷകർ ദുരിതത്തിലാണ്. അതിനെതിരേ നടപടികൾ സ്വീകരിക്കാതെ കർഷകരെ പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു. അതിനാലാണ് വിവരാവകാശ നിയമം ഉപയോഗിച്ച് ഭരണ സംവിധാനങ്ങൾക്കെതിരെ പ്രതികരിക്കാൻ കർഷകർ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com