വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ മലയാളി പ്രാതിനിധ്യം
Mail This Article
ഇന്ത്യയിലെ വെറ്ററിനറി വിദ്യാഭ്യാസത്തെയും മൃഗചികിത്സയെയും നിയന്ത്രിക്കുന്ന പരമോന്നത സ്ഥാപനമായ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ(വിസിഐ)യിലേക്ക് 14 വർഷത്തിനു ശേഷം കേരളത്തിൽനിന്നും ഒരു പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു. കേരളാ ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റിലെ വെറ്ററിനറി സർജനുമായ ഡോ. ടി.ആർ. അരുൺ ആണ് വിജയം നേടിയത്. ഇന്ത്യയിലെ എൺപതിനായിരത്തിലധികം വരുന്ന റജിസ്റ്റേർഡ് വെറ്ററിനറി ഡോക്ടർമാരിൽനിന്ന് പതിനൊന്ന് പ്രതിനിധികളെയാണ് വിസിഐയിലേക്ക് തിരഞ്ഞെടുക്കുന്നത്.
ഓഗസ്റ്റ് 20 മുതൽ 22 വരെ ഇ-വോട്ടിങ് മുഖേന നടന്ന തിരഞ്ഞെടുപ്പിൽ ആറാം സ്ഥാനക്കാരനായാണ് ഡോ. അരുൺ തിരഞ്ഞെടുക്കപ്പെട്ടത്.
ഡോ. ഉമേഷ് ചന്ദ്ര ശർമ്മയുടെ നേതൃത്വത്തിൽ മത്സരിച്ച ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ പാനലിൽ കേരളാ ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്റെ പിന്തുണയോടു കൂടി മത്സരിച്ചുകൊണ്ടാണ് ഡോ. അരുൺ ഈ വിജയം കൈവരിച്ചത്. ഡോ. ഉമേഷ് ചന്ദ്ര ശർമയുടെ പാനൽ പതിനൊന്നിൽ പത്ത് സീറ്റും നേടി.
വെറ്ററിനറി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ മലയാളിയും കൗൺസിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് വെറ്ററിനറി ബാക്ടീരിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. ടി.ആർ. അരുൺ.
വെറ്ററിനറി മേഖലയിൽ വ്യാജ ചികിത്സ നിയന്ത്രിക്കുനതിനുള്ള നിയമ നിർമ്മാണവും, വെറ്ററിനറി ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും, കേരളത്തിലെ വെറ്ററിനറി കോളജുകളുടെ ഉന്നമനവുമടക്കമുള്ള വിഷയങ്ങളിൽ മലയാളി പ്രാതിനിധ്യമുള്ള കൗൺസിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയാണ് കേരളത്തിലെ വെറ്ററിനറി സമൂഹത്തിനുള്ളത്.
English summary: Veterinary Council of India