ADVERTISEMENT

സംസ്ഥാനത്തെ കൃഷിക്കാർക്ക് 60 വയസിനു ശേഷം മാസം തോറും പെൻഷൻ ഉറപ്പാക്കുന്ന ക്ഷേമനിധി ആരംഭിക്കാനായി കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെയർമാനായി കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രനെ നിയമിക്കും.

കാർഷികോൽപാദന കമ്മിഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടർ, മൃഗസംരക്ഷണ ഡയറക്ടർ, ധന, നിയമ വകുപ്പ് പ്രതിനിധികൾ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സിഇഒ തുടങ്ങിയവരടക്കം 22 ഡയറക്ടർമാരും ഉണ്ടാകും. രാജ്യത്ത് ആദ്യമായാണു കർഷക ക്ഷേമനിധി. ബിൽ നിയമസഭ നേരത്തെ ഐകകണ്ഠ്യേന പാസാക്കിയിരുന്നു.

5 വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗമായാൽ 60 വയസ് പൂർത്തിയാകുമ്പോൾ അടച്ച അംശദായത്തിന്റെ തോതനുസരിച്ചുള്ള പെൻഷൻ കിട്ടും. 100 രൂപയാണു കുറഞ്ഞ അംശദായം. പെൻഷൻ തുകയും മറ്റ് ആനുകൂല്യങ്ങളും ബോർഡ് തീരുമാനിക്കും. 250 രൂപ വരെയുളള അംശദായത്തിനു തുല്യമായ വിഹിതം സർക്കാരും ക്ഷേമനിധിയിലേക്ക് അടയ്ക്കും. ഇതിൽ കൂടിയ തുകയും കൃഷിക്കാരന് അടയ്ക്കാം. 18 വയസു തികഞ്ഞ കൃഷിക്കാരാണ് അപേക്ഷിക്കേണ്ടത്. 55 വയസ് പൂർത്തിയാകരുത്. മറ്റു ക്ഷേമനിധികളിൽ അംഗമായിരിക്കരുത്. 5 സെന്റ് ഭൂമിയെങ്കിലും സ്വന്തമായി വേണം. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. അംഗം മരിച്ചാൽ കുടുംബത്തിനു പെൻഷൻ ലഭിക്കും. ‌‌

ബോർഡ് യോഗം ചേർന്നു നടപടിക്രമങ്ങൾ തീരുമാനിച്ച ശേഷമേ അപേക്ഷ സ്വീകരിച്ചു തുടങ്ങൂ. ഇപ്പോൾ കർഷക പെൻഷൻ വാങ്ങുന്നവർക്ക് ഇനി പുതിയ ക്ഷേമനിധി വഴിയാകും വിതരണം. ക്ഷേമനിധി ചട്ടങ്ങളുടെയും പദ്ധതിയുടെയും അംഗീകാരം അടുത്ത മന്ത്രിസഭാ യോഗവും നിയമസഭാ സിലക്ട് കമ്മിറ്റിയും തീരുമാനിക്കും. 

കൃഷി വകുപ്പിനു കീഴിൽ 35 ലക്ഷം കൃഷിക്കാരാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലായി 15 ലക്ഷം പേരുമുണ്ട്. ആകെ അരക്കോടി കർഷകർക്കു ക്ഷേമനിധി പെൻഷൻ നൽകാനാകുമെന്നാണു കണക്കുകൂട്ടൽ.

English summary: Kerala State Government Launches Farmers Pension Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com