കാട്ടുപന്നി വീടിനുള്ളിലും താമസം തുടങ്ങി!; കോഴിക്കോട് വീട്ടിൽ കയറിയ പന്നികളെ കൊന്നു
Mail This Article
കൃഷിയിടത്തിലെ ആക്രമങ്ങൾക്കു പിന്നാലെ വീടിനുള്ളിലും കാട്ടുപന്നികളുടെ വിളയാട്ടം. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തുംചോലയിൽ ഇന്നാണ് രണ്ടു കാട്ടുപന്നികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്. കെഎസ്ഇബി ജീവനക്കാരനായ ആലമല മോഹനന്റെ വീട്ടിലായിരുന്നു ഇന്നു രാവിലെ ഏഴരയോടെ പന്നികൾ അഥിതികളായി എത്തിയത്.
തുറന്നുകിടന്നിരുന്ന മുൻവാതിലിലൂടെ ഉള്ളിൽ കയറിയ പന്നികൾ കിടപ്പുമുറിയിൽ കയറിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. കുടുംബാംഗങ്ങളുടെ സുരക്ഷയെക്കരുതി മോഹനൻ മുറിയുടെ വാതിൽ അടയ്ക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും കൂരാച്ചുണ്ട് പോലീസിനെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരുമെത്തി. മുപ്പതോളം വീടുകളുള്ള പ്രദേശത്താണ് പന്നികൾ വന്നത്.
മൂന്നര മണിക്കൂർ നേരത്തെ അഭ്യൂഹങ്ങൾക്കുശേഷം പതിനൊന്നോടെ പന്നികളെ വെടിവച്ചു കൊന്നു. വീടിനുള്ളിൽവച്ച് വടിവയ്ക്കാൻ പാടില്ലായെന്ന് വീട്ടുടമയും പ്രദേശവാസികളും പറഞ്ഞെങ്കിലും പിടികൂടാനുള്ള ബുദ്ധിമുട്ടിനെത്തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കുബ്ലാനിക്കൽ കർഷകശ്രീയോടു പറഞ്ഞു.
മുറിയിൽ കുടുങ്ങിയ പന്നികൾ ഫർണീച്ചറും ജനൽ ചില്ലുകളും ഉൾപ്പെടെ സർവതും നശിപ്പിച്ചു. ഇതേത്തുടർന്ന് ജനാലയിലൂടെ വെടിവച്ചാണ് രണ്ടു പന്നികളെയും കൊന്നത്. ജനവാസമേഖലയിൽപോലും പന്നികൾ ഇത്തരത്തിൽ അഴിഞ്ഞാടുന്ന സാഹചര്യത്തിൽ വനംവകുപ്പ് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കിഫ ജില്ലാ കമ്മിറ്റി ഫോറസ്റ്റ് സംഘത്തോട് ആവശ്യപ്പെട്ടു.