ADVERTISEMENT

നിത്യേന രാവിലെ കറിവയ്ക്കാനുള്ള മത്സ്യം വാങ്ങുമ്പോൾ തൂക്കം കിറു കൃത്യമാകാൻ ശ്രദ്ധിക്കുന്നവരാണ് നമ്മൾ. എന്നാൽ, നമുക്കു മുന്നിലെത്തുന്ന ചെറുകിട കച്ചവടക്കാർക്ക് പലപ്പോഴും പെട്ടിയിലെ മത്സ്യത്തിന്റെ തൂക്കം കൃത്യമായി അറിയണമെന്നില്ല. കാരണം, ഹാർബറിൽനിന്നോ മൊത്ത വ്യാപാരികളിൽനിന്നോ പെട്ടിയോടെ വാങ്ങുന്ന മത്സ്യം കൃത്യമായ തൂക്കം കാണണമെന്നില്ല. ഒരു പെട്ടി മത്സ്യം 30 കിലോഗ്രാമാണെന്നാണ് കണക്കെങ്കിലും അത് പലപ്പോഴും ശരിയല്ലെന്നാണ് ചെറുകിട വിതരണക്കാർ പറയുന്നത്. പെട്ടിയിൽ 30 കിലോഗ്രാം കണക്കാക്കി വില നിശ്ചയിച്ചാൽ അതിലെ കുറവ് തിരിച്ചറിയുക വിൽപന അവസാനിക്കുമ്പോഴായിരിക്കും. അതേസമയം, മത്സ്യം വാങ്ങുന്ന ഉപഭോക്താക്കളും പല രീതിയിൽ കബളിക്കപ്പെടാറുണ്ട്.

കേരളത്തിലെ പല മത്സ്യവിതരണകേന്ദ്രങ്ങളിലും ചെറുകിട വിതരണക്കാരും ഉപഭോക്താക്കളും അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒട്ടേറെയുണ്ട്.

മോഷണം പതിവ്

മുകളിൽ സൂചിപ്പിച്ചതുപോലെ മീനുകൾ 30 കിലോ ബോക്സിലാണ് വിതരണക്കാർക്ക് ലഭിക്കുക. മാർക്കറ്റിൽനിന്ന് മീൻ വാങ്ങി സ്വന്തം ഷോപ്പിൽ വന്ന് തൂക്കി നോക്കുമ്പോൾ 30 കിലോ കാണാറില്ല. പരാതി പറയാൻ പറ്റില്ല. കാരണം, മൊത്തവ്യാപാരികൾ തൂക്കി നോക്കി പോയാൽ മതി എന്ന് പറയാറുണ്ട്. എന്നാൽ, ഐസ് ഉള്ള കാരണം തൂക്കൽ പ്രായോഗികമല്ല.    

മീൻ പെട്ടിയിൽനിന്ന് മോഷണം നടക്കും. പല തൊഴിലാളികളും ബോക്സിൽനിന്ന് മീൻ എടുക്കുമെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. ഇത് അവസാനിപ്പിക്കാനുള്ള നടപടി വേണം. അതുപോലെ, ഇതര സംസ്ഥാനങ്ങളിൽനിന്നു മീൻ കേരളത്തിലേക്കു വരുമ്പോൾ ലോറിക്കാർക്കും മീൻ മോഷ്ടിക്കാൻ എളുപ്പമാണെന്നും ഇവർ പറയുന്നു. പാക്കിങ് നടക്കുന്ന സ്ഥലത്തും മോഷണം നടക്കാം. 

അതുകൊണ്ടുതന്നെ, ബോക്സിൽ മീൻ കുറവാണെങ്കിൽ, പണം തിരികെ നൽകാൻ തയാറാവുക. മീൻ ബോക്സ് സീൽ ചെയ്ത് വന്നാൽ മോഷണം കുറയ്ക്കാം. മീൻ വരുന്ന സ്ഥലങ്ങളിൽ (ചെന്നൈ, ആന്ധ്ര പ്രദേശ്, ഗോവ, മാംഗ്ലൂർ) തൂക്കം നോക്കാൻ സംവിധാനം വേണം. സർക്കാർ ഏജൻസികളുടെ മേൽനോട്ടം വേണം. 

ബിൽ ഇല്ല 

മത്സ്യ ഇടപാടുകളിൽ ബിൽ ഇല്ല എന്നത് മറ്റൊരു പ്രശ്നം. അതുകൊണ്ടുതന്നെ ഒന്നിനും തെളിവില്ല. ബിൽ അധിഷ്ഠിത ഇടപാടുകളാക്കാൻ നടപടി വേണം.

പെട്ടിക്കടിയിൽ പഴയ മീൻ

മിക്ക ദിവസവും പഴയ / അൽപം കേടുള്ള മീൻ മാർക്കറ്റിൽ ഉണ്ടാകും. ബോക്സിന്റെ അടിയിൽ ഇവയും മുകളിൽ നല്ല മീനും നിറച്ച് വിൽപന പലപ്പോഴും നടക്കുന്നു. പഴയ മീൻ ലഭിച്ചാൽ ചെറുകിട വിതരണക്കാർക്ക് കുഴിച്ചു മൂടുകയേ നിവൃത്തിയുള്ളൂ. അത് തിരിച്ചെടുക്കാനോ പകരം മീൻ നൽകാനോ കേടാകാതെ ശ്രദ്ധിക്കാനോ മൊത്തവ്യാപാരികൾ ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ, ടെസ്റ്റിങ് നടത്താനുള്ള സംവിധാനം മാർക്കറ്റിൽ ഉണ്ടാകണം. സർക്കാർ ഏജൻസികൾ മത്സ്യങ്ങൾ എല്ലാ ദിവസവും പരിശോധിക്കണം. 

തൂക്കമില്ലാത്ത ലേലം

മിക്ക ഹാർബറുകളിലും മീൻ ലേലം ചെയ്യുന്നത് തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ല. കുട്ടയിൽ കോരുന്ന മീൻ ഏകദേശ തൂക്കം കണക്കാക്കി ലേലത്തിൽ എടുക്കണം. ഇത്തരം സാഹചര്യത്തിൽ കൃത്യമായ തൂക്കം കണക്കാക്കാൻ വാങ്ങുന്നവർക്ക് കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ ഇവിടെ നഷ്ടത്തിനാണ് സാധ്യത കൂടുതൽ. മത്സ്യം തൂക്കാതെ ലേലം നടത്താൻ പാടില്ല എന്ന സ്ഥിതി വരണം.

പല പേര് ഒരു മീൻ

ഒരു മീനിന് പല പേരുകളാണ് പലേടത്തും ഉണ്ടാവുക. മിക്കതും വിളിപ്പേരുകൾ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയേറെ. പല പേരുകൾ പറഞ്ഞുള്ള വിൽപന അവസാനിപ്പിക്കണം.

തൂക്കം കൂട്ടാൻ വെള്ളം

ചെമ്മീനിലാണ് ഈ പ്രവണത കൂടുതലുള്ളത്. വെള്ളത്തിൽ സൂക്ഷിച്ചിരിക്കുന്ന ചെമ്മീൻ 3 കിലോ വാങ്ങി വീട്ടിലെത്തി ഒന്നുകൂടി തൂക്കി നോക്കിയാൽ അത്രയും തൂക്കം കാണില്ല. വാങ്ങുന്നവർ വെള്ളത്തിന്റെ തൂക്കത്തിനുകൂടി പണം നൽകുന്നു. വെള്ളത്തിൽ മാത്രമല്ല മത്സ്യത്തിന്റെ വായിൽ ഐസ് കട്ടകൾ തിരുകി തൂക്കത്തിൽ തിരിമറി നടത്തുന്നവരുമുണ്ട്. ഇത്തരം പ്രവണത അടുത്തകാലത്ത് വാർത്തകളിൽ ഇടം നേടിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വാങ്ങുമ്പോൾ കൃത്യമായി ശ്രദ്ധിച്ച് വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. നല്ല ഐസിൽ മാത്രം ചെമ്മീൻ സൂക്ഷിക്കാൻ വ്യാപാരികളും ശ്രദ്ധിക്കണം. 

English summary: Fraud in the fisheries sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com