ADVERTISEMENT

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരേ കർഷക സംഘടന സുപ്രീംകോടതിയിൽ കക്ഷി ചേർന്നു. കേരളത്തിൽനിന്നുള്ള ‘കർഷകശബ്ദം’ എന്ന കർഷക കൂട്ടായ്മയാണ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽനിന്ന് ജനവാസമേഖലകൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഈ മാസം ആറിന് സുപ്രീം കോടതിയെ സമീപിച്ചത്. ജനവാസമേഖലയെ റിപ്പോർട്ടുകളിൽനിന്ന് ഒഴിവാക്കാനുള്ള സാധ്യമായതിൽ അവസാന ശ്രമമാണിതെന്ന് കർഷകശബ്ദം കൂട്ടായ്മ അറിയിച്ചു. ‌‌

ആറു സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന 56,825 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് മാധവ് ഗാഡ്ഗിൽ–കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ പരിസ്ഥിതിലോല മേഖലയായി നിർദേശിച്ചിട്ടുള്ളത്. 2018 ഒക്ടോബർ 3ന് പുറത്തുവന്ന കരട് വിജ്ഞാപനത്തിലാണ് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മേഖല ഉൾപ്പെട്ടിട്ടുള്ളത്. ഇതിനെതിരേയാണ് കർഷകർ സുപ്രീം കോടതിയെ സമീപിച്ചത്.

ഇരു റിപ്പോർട്ടുകളും നടപ്പിലാക്കരുതെന്ന് കർഷകർക്കുവേണ്ടി ഹാജരായ അഡ്വ. എം.എസ്. സുവിദത്ത് സുപ്രീം കോടതിയെ അറിയിച്ചു. റിപ്പോർട്ട് നടപ്പിലാക്കിയാൽ കോരളത്തിലെ 22 ലക്ഷത്തോളം വരുന്ന ജനങ്ങളെ ബാധിക്കുമെന്നും കേരളത്തിന്റെ സാമ്പത്തികനില ശിഥിലമാക്കുമെന്നും അദ്ദേഹം സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതലേല മേഖലയിൽ ഉൾപ്പെടും. റിപ്പോർട്ട് നടപ്പിലാക്കിയാൽ ഈ മേഖലയിൽ കൃഷി, മൃഗസംരക്ഷണം, വ്യവസായം, അടിസ്ഥാനസൗകര്യവികസനം, ഊർജോൽപാദനം, ഗതാഗതം, ടൂറിസം തുടങ്ങിയവയ്ക്ക് വിലക്കുവരികയും ഈ പ്രദേശങ്ങൾ വനമായി സംരക്ഷിക്കേണ്ടിവരികയും ചെയ്യും. അതുപോലെ ഈ മേഖലയിൽ കഴിയുന്നവരെ ജൈവവൈവിധ്യം നശിപ്പിക്കുന്നവരെന്നും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നവരെന്നും മുദ്രകുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് അപേക്ഷയിൽ ആരോപിക്കുന്നു. 

റിപ്പോർട്ടുകളിൽ പരിസ്ഥിതി ലോലമേഖലയെന്നു പരാമർശിക്കുന്ന പ്രദേശങ്ങളിൽ പ്രധാനമായും റബർ, കാപ്പി, കുരമുളക്, ഏലം തുടങ്ങിയ വിളകൾ കൃഷി ചെയ്തു ജീവിക്കുന്നവരാണുള്ളത്. കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുമെന്നും അപേക്ഷയിൽ പറയുന്നു.

കേരളത്തിലെ റിസർവ് വനങ്ങളെ മാത്രം പരിസ്ഥിതിലോല പരിധിയിൽ ഉൾപ്പെടുത്തണമെന്നും കർഷകശബ്ദം സുപ്രീം കോടതിയെ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ കർഷകർ ഉൾപ്പെട്ടുകൊണ്ടു രൂപീകരിച്ച ഒരു എൻജിഒ ആണ് കർഷകശബ്ദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com