തോക്കില്ലാതെ ഓർഡർ മാത്രം എന്തിനാണ്? ചില്ലിട്ട് വയ്ക്കാനോ?
Mail This Article
കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് കർഷകർക്ക് ഗുണം ലഭിക്കില്ല; ആശങ്കയോടെ മലയോരമേഖല.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവച്ചു കൊല്ലാനുള്ള അനുമതിയുടെ കാലാവധി ആറു മാസത്തേക്കു കൂടിയാണ് നീട്ടിയത്. ഒരു കാട്ടുപന്നിയെ വെടിവച്ചു കൊന്നാൽ ആയിരം രൂപ നൽകാനും വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തോക്കുകൾ അതതു പൊലീസ് സ്റ്റേഷനുകളിൽ ഏൽപിക്കേണ്ടതായി വന്നു. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങൾക്കു ശേഷമാണ് നടപടികൾ പൂർത്തിയാക്കി തോക്കുകൾ തിരികെക്കൊടുക്കാറുള്ളത്.
തുലാമഴയും വൃശ്ചികമഞ്ഞുമുള്ള സമയത്താണ് കാട്ടുപന്നിശല്യം കൃഷിയിടങ്ങളിൽ രൂക്ഷമാവാറുള്ളത്. ഡിസംബറിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം തോക്കുകൾ തിരികെ കിട്ടുമ്പോഴേക്കും വേനലെത്തും. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കർഷകർ തോക്കു തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കലക്ടറേറ്റുകളിലേക്ക് അന്വേഷണവുമായെത്തുന്നുണ്ട്. എന്നാൽ ഉത്തരവ് ഇതുവരെ എത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് ഇവരെ തിരിച്ചയയ്ക്കുകയാണ്.