മികച്ച ആട്ടിൻകുട്ടികൾ ജനിക്കാൻ ഒരേസമയം ബീജസങ്കലനം; പരീക്ഷണം വിജയം
Mail This Article
ഒരു പ്രദേശത്തെ ആടുകളെ ഒരേ സമയം ബീജസങ്കലനത്തിനു വിധേയമാക്കാൻ കൃത്രിമ ഹോർമോൺ കുത്തിവയ്ക്കുന്ന പരീക്ഷണം വിജയകരം. കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രമാണ് പരീക്ഷണം നടത്തിയത്. ആദ്യഘട്ടത്തിൽ ഹോർമോൺ കുത്തിവച്ച ആമ്പല്ലൂർ ആടുഗ്രാമത്തിലെ 34 ആടുകളിൽ 26 എണ്ണവും ഗർഭം ധരിച്ചതായി പരിശോധനയിൽ തെളിഞ്ഞു.
മികച്ച ആട്ടിൻകുട്ടികളെ കുറഞ്ഞ ചെലവിൽ ഉണ്ടാക്കാമെന്നതാണ് ഇതിന്റെ ഗുണമെന്നു കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. കെ. സുമ പറഞ്ഞു. ആടുകൾ പശുക്കളെപ്പോലെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ തെറ്റായ സമയങ്ങളിലായിരുന്നു പലപ്പോഴും ഇവയെ ബീജ സങ്കലനത്തിനു വിധേയമാക്കിയിരുന്നത്.
ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചർ റിസർച്ചിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം. ആടുഗ്രാമത്തിലെ പെണ്ണാടുകളിൽ ഒരേ സമയം ബീജസങ്കലനത്തിനു സജ്ജമാക്കുന്ന ഇൻട്രാ വജൈനൽ പ്രോജസ്റ്ററോൺ റിലീസിങ് ഡിവൈസ് നിക്ഷേപിക്കുകയും ഹോർമോൺ കുത്തിവയ്ക്കുകയുമാണു ചെയ്തത്. ഒരേ സമയം എല്ലാം ശാരീരികമായി തയാറായപ്പോൾ ഡോക്ടറുടെ സാന്നിധ്യത്തിൽ ബീജസങ്കലനം നടത്തി. രണ്ടാഴ്ചയ്ക്കു ശേഷമാണ് ആടുകൾ ഗർഭം ധരിച്ചതായി കണ്ടെത്തിയത്.
മണ്ണുത്തി വെറ്ററിനറി കോളജിൽ നിന്നാണു മുട്ടനാടിന്റെ ബീജം ലഭ്യമാക്കിയത്. വെറ്ററിനറി സർവകലാശാല സാങ്കേതിക സഹായങ്ങൾ നൽകി. കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. അനി എസ്. ദാസ്, മണ്ണുത്തി വെറ്ററിനറി കോളജ് അനിമൽ റീപ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് മേധാവി ഡോ. കെ. ജയകുമാർ എന്നിവരാണു പദ്ധതി ആസൂത്രണം ചെയ്തത്. വെറ്ററിനറി കോളജ് അനിമൽ റീപ്രൊഡക്ഷൻ വകുപ്പ് ഗവേഷകരായ ഡോ. റിനു തോമസ്, ഡോ. വി.എസ്. സ്വാതിഷ് എന്നിവരും ഡിവൈസ് നിക്ഷേപിക്കുന്നതിനും കൃത്രിമ ബീജസങ്കലനത്തിനും മേൽനോട്ടം വഹിച്ചു.
കർഷകർക്ക് സഹായമാകും
ഡിവൈസ് നിക്ഷേപിച്ച് 11–ാം ദിവസമാണ് ബീജസങ്കലനം നടത്തുക. ഈ ഡിവൈസ് എടുത്തുമാറ്റാൻ കർഷകർക്കു പരിശീലനം നൽകും. 50 ഡിവൈസുകൾ 1000 രൂപയ്ക്ക് ലഭിക്കും. ഒരു ആണാടിൽ നിന്ന് ആ സംഘത്തിലെ വിവിധ തലമുറയിൽപ്പെട്ട മറ്റ് ആടുകളെല്ലാം ഗർഭം ധരിക്കുമ്പോഴുണ്ടാകാവുന്ന ക്രോമസോം പ്രശ്നങ്ങൾ, വളർച്ചയുള്ള മുട്ടനാടുകളെ കൃത്രിമ ബീജസങ്കലനത്തിനു ലഭ്യമല്ല തുടങ്ങി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.
English summary: Artificial Insemination in Goat