ADVERTISEMENT

കൃഷി തുടങ്ങുമ്പോൾ ഉൽപന്നങ്ങൾക്ക് തീവില, വിളവെടുക്കാറായാൽ വിലയുമില്ല– വർഷങ്ങളായി കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത്. കേരളത്തിൽ അടുത്തിടെ ഏത്തവാഴയ്ക്കും പിന്നീട് കപ്പയ്ക്കുമുണ്ടായ വിലത്തകർച്ച ഇതിനുദാഹരണം. സമാന പ്രശ്നം ഇപ്പോൾ വടക്കേന്ത്യൻ കർഷകരുടെ അഭിമുഖീകരിക്കുകയാണ്. യുപിയിൽ കിലോഗ്രാമിന് ഒരു രൂപയേ ലഭിക്കൂ എന്നു വന്നതോടെ 10 ക്വിന്റൽ കോളിഫ്ലവർ റോഡിൽ ഉപേക്ഷിച്ച കർഷകന്റെ വാർത്തയാണ് ഏറ്റവും പുതുതായി വരുന്നത്.

ഉത്തർപ്രദേശിലെ പിലിഭിതിലുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി)  ക്യാമ്പസിനു സമീപമാണ് കർഷകൻ കോളിഫ്ലവർ ഉപേക്ഷിച്ചത്. ആവശ്യക്കാർ അതിവേഗം ശേഖരിച്ച് വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

കച്ചവടക്കാർ കിലോഗ്രാമിന് 1 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കർഷകനെ ചൊടിപ്പിച്ചത്. 1 ടൺ കോളിഫ്ലവർ വാഹനത്തിൽ എപിഎംസിയിൽ എത്തിക്കാൻതന്നെ കർഷകന് അതിലേറെ ചെലവായിട്ടുണ്ട്. 

അര ഏക്കർ സ്ഥലത്താണ് മുഹമ്മദ് സലീം എന്ന കർഷകൻ കോളിഫ്ലവർ കൃഷി ചെയ്തത്. വിത്തിന് തന്നെ 8000 രൂപ ചെലവായി. നടീൽ, ജലസേചനം, വളം എന്നിങ്ങനെ ചെലവ് വേറെ. വിളവെടുപ്പിനും മാർക്കറ്റിൽ എത്തിച്ചതിനുമുള്ള വാഹന വാടകയുമായി 4000 രൂപ ചെലവുണ്ട്. 15000 രൂപയോളം ചെലവുള്ള സാഹചര്യത്തിലാണ് 1000 കിലോ കോളിഫ്ലവറിന് 1000 രൂപ നൽകാമെന്ന് വ്യാപാരികൾ പറയുന്നത്.

നിലവിൽ കോളിഫ്ലവറിന് ചില്ലറവില 12–14 രൂപയാണ്. താൻ ഉൽപാദിപ്പിച്ച കോളിഫ്ലവറിന് 8 രൂപയെങ്കിലും കിട്ടുമെന്ന് ആ കർഷകൻ പ്രതീക്ഷിച്ചിരുന്നു. വീട്ടിലേക്കു തിരികെ കൊണ്ടുപോകുന്നതിനുള്ള ചെലവ് കൂടി താങ്ങാൻ കഴിയാത്തതുകൊണ്ടാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് കർഷകൻ കൂട്ടിച്ചേർത്തു. 

അതേസമയം തങ്ങൾ നിസ്സഹായരാണെന്നാണ് എപിഎംസി സെക്രട്ടറി പറയുന്നത്. അടിസ്ഥാന താങ്ങുവില പദ്ധതിയിൽ ഈ വിള ഉൾപ്പെട്ടിട്ടില്ല എന്നതാണ് ഇത്തരത്തിൽ കർഷകന് ബുദ്ധിമുട്ടുണ്ടാകാൻ കാരണമെന്നും സെക്രട്ടറി വിജിൽ ബല്യാൺ പറയുന്നു. 

English summary: Angry farmer dumps 10 quintals of cauliflower on road after traders offer Re 1 per kg

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com