ADVERTISEMENT

വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തതു പക്ഷിപ്പനി മൂലമെന്നു മൃഗസംരക്ഷണവകുപ്പ് സ്ഥിരീകരിച്ചു. കുടവെച്ചൂർ തോട്ടുവേലിച്ചിറ ഹംസ, നാസർ എന്നിവരുടെ 6305 താറാവുകളെ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരിയുടെ നേതൃത്വത്തിൽ കൊന്നു കത്തിച്ചു. 

ബാക്കിയുള്ള ഏകദേശം 2900 താറാവുകളെ ഇന്നു കൊല്ലും. കഴിഞ്ഞ മാസം ആദ്യവാരം നീണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. നവംബർ മുതൽ തോട്ടുവേലിച്ചിറ ഹംസയുടെ ചെറുതും വലുതുമായ എണ്ണായിരത്തിൽ അധികം താറാവുകൾ ചത്തതോടെ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 

കുടവെച്ചൂർ ശ്യാം നിവാസിൽ ശിവപ്രസാദ്, കോണത്തുചിറ ചന്ദ്രൻ, സനു വിലാസത്തിൽ സത്യൻ എന്നിവരുടെ താറാവുകളും ചത്തു. ഇതിന്റെ സാംപിളുകൾ തിരുവല്ലയിലെ ലാബിലും പിന്നീടു ഭോപാലിലെ ലാബിലും പരിശോധിച്ചു.

സ്ഥിരീകരണം വ്യാഴാഴ്ച; ഉടനടി പ്രതിരോധം 

പക്ഷിപ്പനി മൂലമാണെന്നു സ്ഥിരീകരിക്കുന്നതു വ്യാഴാഴ്ച വൈകിട്ടാണ്. ഉടനെ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി കലക്ടർ എം. അഞ്ജനയെ വിവരം അറിയിച്ചു. രാത്രി തന്നെ കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, വനംവകുപ്പ്, തഹസിൽദാർ, റവന്യു ഉദ്യോഗസ്ഥർ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് ആലോചനായോഗം നടത്തി. തുടർന്നു ദ്രുതകർമസേന രൂപീകരിച്ചു.

ഇന്നലെ 2 ഡോക്ടർമാർ, 3 ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാർ, ഒരു ഫീൽഡ് ഓഫിസർ, 9 തൊഴിലാളികൾ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി താറാവുകളെ നശിപ്പിച്ചു. പക്ഷിപ്പനി നോഡൽ ഓഫിസർ ഡോ. സി. സജീവ്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. മുഹമ്മദ് ഫിറോസ് എന്നിവർ നേതൃത്വം നൽകി. 15 ദിവസത്തിനു ശേഷം വീണ്ടും സാംപിൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

പക്ഷിപ്പനിയുടെ യഥാർഥ ഇരകളാര്?

അതേസമയം, കഴിഞ്ഞ മാസം പക്ഷിപ്പനി സ്ഥിരീകരിച്ച ആഴുപ്പുഴയിലെ കുട്ടനാട്ടിലും കോട്ടയത്തെ നീണ്ടൂരിലും സ്ഥിതി സാധാരണഗതിയിലായിട്ടില്ല. മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ഫാമുകളിലും പരിസപ്രദേശത്തെയും പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി വ്യാപനം തടഞ്ഞെങ്കിലും പൊതുജനങ്ങളുടെ ഭീതി മാറിയിട്ടില്ല. അതുകൊണ്ടുതന്നെ വളർത്തുപക്ഷികളുടെ മുട്ടകൾക്ക് മുൻപത്തെ ഡിമാൻഡ് ഇല്ലെന്ന് കർഷകർ പറയുന്നു. കൊന്നൊടുക്കിയ പക്ഷികൾക്ക് സർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കുമ്പോൾ പക്ഷിപ്പനിയെത്തുടർന്ന് വിൽപനയിൽ ഇടിവുണ്ടായ കർഷകർ ബുദ്ധിമുട്ടിലാണ്. അതുകൊണ്ടുതന്നെ പക്ഷിപ്പനിയുടെ ഇരകൾ  ഇതേ മേഖലയിൽ ഉപജീവനം നടത്തുന്ന കർഷകരാണ്.

പക്ഷിപ്പനിയുടെ പേരിൽ വിപണി ഇടിക്കാനുള്ള ആസൂത്രിത നീക്കവും നടക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഇറച്ചിയും മുട്ടയും കഴിക്കാൻ പാടില്ലെന്ന രീതിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നവർ ഒട്ടേറെയുണ്ട്. അതേസമയം, നന്നായി പാകം ചെയ്ത മുട്ടയും ഇറച്ചിയും കഴിക്കുന്നതിനാൽ തെറ്റില്ലെന്ന് മൃഗസംരക്ഷണ വകുക്കും വെറ്ററിനറി ഡോക്ടർമാരും ഉറപ്പുപറയുന്നുണ്ട്.

English summary: Again Avian Influenza Outbreak in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com